ഉന്നാവ്: യു.പി സർക്കാർ പ്രതിക്കൂട്ടിൽ; കുടുംബത്തിന് 25 ലക്ഷവും വീടും നൽകും
text_fieldsഉന്നാവ് (യു.പി): ഉന്നാവിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ പ്രതികൾ തീവെച്ചു കൊന്ന സംഭവത്തിൽ രാജ്യവ്യാപകമായി വൻപ്രതിഷേധം. രാജ്യമനസ്സാക്ഷിയെ ഞെട്ടിച്ച അതിനിഷ്ഠുര സംഭവത്തിൽ പ്രതിഷേധിച്ച് ഡൽഹിയും യു.പിയുമടക്കം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ജനം തെരുവിലിറങ്ങി. ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ഡോക്ടർമാരോട് കേണപേക്ഷിച്ച യുവതി 40 മണിക്കൂർ മരണത്തോട് മല്ലടിച്ചശേഷമാണ് അന്ത്യശ്വാസം വലിച്ചത്.
ഇതേത്തുടർന്ന്, യു.പിയിൽ ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്ന യോഗി ആദിത്യനാഥ് സർക്കാറിനെതിരെ കടുത്ത വിമർശനമാണുയരുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ മടികാട്ടുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യമുന്നയിച്ചു. വിചാരണക്കായി വ്യാഴാഴ്ച രാവിലെ കോടതിയിലേക്ക് പോകവേ, കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം 23കാരിയെ തീ കൊളുത്തുകയായിരുന്നു. 90 ശതമാനവും പൊള്ളലേറ്റ് ഗുരുതര നിലയിലായ യുവതിയെ എയർ ആംബുലൻസിൽ ഡൽഹിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഫ്ദർജങ് ആശുപത്രിയിൽ വെള്ളിയാഴ്ച അർധരാത്രിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഉന്നാവിൽ യുവതിയുടെ കുടുംബത്തെ സന്ദർശിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ നിർദേശപ്രകാരമെത്തിയ രണ്ടു മന്ത്രിമാർക്കെതിരെ ഗ്രാമീണർ കടുത്ത പ്രതിഷേധമുയർത്തി. മന്ത്രിമാരായ കമൽറാണി വരുണും സ്വാമി പ്രസാദ് മൗര്യയുമാണ് പ്രതിഷേധച്ചൂടറിഞ്ഞത്. മന്ത്രിമാരുടെ കാർ ഗ്രാമത്തിലേക്ക് എത്തിയതോടെ സ്ത്രീകളടങ്ങുന്ന സംഘം തടയാനെത്തി. എന്തിനാണിപ്പോൾ വന്നത്? എന്ന് ഒച്ചവെച്ചായിരുന്നു ഗ്രാമീണരുടെ പ്രതിഷേധം. കനത്ത പൊലീസ് ബന്തവസ്സിലാണ് മന്ത്രിമാർക്ക് വഴിയൊരുക്കിയത്. പെൺകുട്ടിയുടെ വീട്ടിലെത്തിയ ജില്ല മജിസ്ട്രേറ്റിനെയും തടഞ്ഞു.
കൊലയിൽ പ്രതിഷേധിച്ച് ലഖ്നോവിലെ ബി.ജെ.പി ഓഫിസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. സ്ത്രീകളടങ്ങുന്ന സംഘത്തെ ലാത്തിവീശിയാണ് പൊലീസ് പിരിച്ചുവിട്ടത്. ഉന്നാവ് യുവതിക്ക് നീതിതേടി ശനിയാഴ്ച വൈകീട്ട് ഡൽഹിയിൽ രാജ്ഘട്ട് മുതൽ ഇന്ത്യാഗേറ്റ് വരെ മെഴുകുതിരികളുമേന്തി പ്രകടനം നടത്തിയവർക്കുേനരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഡൽഹിയിൽ സഫ്ദർജങ് ആശുപത്രിക്ക് മുന്നിൽ ഉച്ചക്ക് നടന്ന പ്രതിഷേധത്തിനിടെ ആറ് വയസ്സുകാരിയായ മകളുടെ മേൽ പെട്രോളൊഴിച്ച അമ്മയെ കസ്റ്റഡിയിലെടുത്തു. കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ ഇവർ മകളുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. പെൺകുട്ടിയെ അടിയന്തര ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ മുഖ്യമന്ത്രിയും സമാജ്വാദി നേതാവുമായ അഖിലേഷ് യാദവും പാർട്ടി പ്രവർത്തകരും യു.പി വിധാൻ ഭവനുമുന്നിൽ പ്രതിഷേധ ധർണ നടത്തി. മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ്വാദി പാർട്ടി അധ്യക്ഷയുമായ മായാവതി, ഗവർണർ ആനന്ദിബെൻ പട്ടേലുമായി കൂടിക്കാഴ്ച നടത്തി.
കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിൽ കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും വീടുവെച്ചു നൽകുമെന്നും അറിയിച്ച് സംസ്ഥാന സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. കേസിെൻറ വിചാരണ അതിേവഗ കോടതിയിൽ നടത്താനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. അതിനിടെ, ഗുരുതര പൊള്ളലേറ്റതിനെ തുടർന്നാണ് യുവതിയുടെ മരണമെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിയുടെ മൃതദേഹം ശനിയാഴ്ച റോഡ് മാർഗമാണ് ഡൽഹിയിൽനിന്ന് രാത്രി ഒമ്പതു മണിയോടെ ഉന്നാവിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.