യു.എസ് കരാറിനെതിരെ സമര കാഹളം
text_fieldsഭോപാൽ നഗരമധ്യത്തിൽ ഒരുക്കിയ കോൺഗ്രസിന്റെ ആദ്യ ‘കിസാൻ മഹാ ചൗപാലി’ൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ
യു.എസ് പ്രസിഡന്റിനുമുന്നിൽ കീഴടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തോടെ ഇന്ത്യ - യു.എസ് വ്യാപാര കരാറിനെതിരായ ദേശീയ പ്രക്ഷോഭത്തിന് കോൺഗ്രസ് തുടക്കമിട്ടു. ഭോപാൽ നഗരമധ്യത്തിൽ ഒരുക്കിയ കോൺഗ്രസിന്റെ ആദ്യ ‘കിസാൻ മഹാ ചൗപാലി’ന് എത്തിയ ആയിരങ്ങളെ ഇളക്കി മറിച്ച് രാഹുൽ ദേശീയ സമരത്തിന് തുടക്കം കുറിച്ചു.
മോദിയെ ഭയക്കാത്ത ധീരരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ വിടില്ലെന്നും ഓർമിപ്പിച്ചു. യു.എസ് കരാർ കാർഷിക മേഖലയിൽ കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. കൃഷിയെ ആശ്രയിച്ച് കഴിയുന്ന മധ്യപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാപാര കരാറിനെതിരായ കോൺഗ്രസിന്റെ ദേശീയ പ്രക്ഷോഭം.
പ്രക്ഷോഭത്തിന് തുടക്കമിടാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കലപ്പയുമായി മധ്യപ്രദേശിലെ നേതാക്കൾ സ്വീകരിച്ചു. പ്രസംഗത്തിൽ, എപ്സ്റ്റീൻ ഫയലുകളെ കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് രാഹുൽ വിളിച്ചുചോദിച്ചപ്പോൾ കേട്ടിട്ടുണ്ടെന്ന് മറുപടി നൽകി ജനമിളകി. 30 ലക്ഷം ഫയലുകൾ പുറത്തുവന്നതിൽ അനിൽ അംബാനിയുടെയും ഹർദീപ് സിങ് പുരിയുടെയും പേരുണ്ടെന്ന് രാഹുൽ പറഞ്ഞു. ഇനിയും പുറത്തുവരാത്തതായി ഇ-മെയിലും മെസേജുകളും വിഡിയോകളുമായി നിരവധി ഫയലുകളുണ്ട്. അതാണ് മോദിയുടെ ഒന്നാമത്തെ ഭയം. ബി.ജെ.പിയുടെയും മോദിയുടെയും ഫിനാൻസറായ അദാനിക്കെതിരായ യു.എസ് ക്രിമിനൽ കേസാണ് മോദിയുടെ രണ്ടാമത്തെ ഭയം.
രാജ്യത്തെ കർഷകർക്ക് ഹാനികരമാകുമെന്ന കാരണത്താൽ മാത്രം യു.എസുമായുള്ള വ്യാപാര കരാർ നാല് മാസമായി മുടങ്ങിക്കിടന്നതായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. അമേരിക്കയിലെ വൻകിട കമ്പനികൾ ഉൽപാദിപ്പിക്കുന്ന സോയ, കോട്ടൺ, പരിപ്പ്, പഴങ്ങൾ എന്നിവയെല്ലാം ഇന്ത്യയിൽ വിൽക്കണമായിരുന്നു അവർക്ക്. അതിന് അനുവദിച്ചാൽ നമ്മുടെ കാർഷിക മേഖല തകരും. എന്നിട്ടും മധ്യപ്രദേശുകാരനായ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനോട് പോലും ആലോചിക്കാതെ പ്രധാനമന്ത്രി ട്രംപിനെ നേരിട്ടുവിളിച്ച്, താൻ കരാറിന് തയാറാണെന്നറിയിക്കുകയായിരുന്നു-രാഹുൽ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് വക്താവ് പവൻ ഖേര, മധ്യപ്രദേശ് കോൺഗ്രസ് ജിതേന്ദ്ര പട്വാരിയ, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് തുടങ്ങിയ പോഷക സംഘടനകളുടെ നേതാക്കളും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

