എടപ്പാടിക്കെതിരെ കലാപക്കൊടി; അണ്ണാ ഡി.എം.കെ പിളർപ്പിലേക്ക്
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ അണ്ണാ ഡി.എം.കെ പിളർപ്പിലേക്ക്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിക്കെതിരെ ഒരു വിഭാഗം എം.എൽ.എമാർ കലാപക്കൊടി ഉയർത്തിയതോടെയാണിത്. 47 സീറ്റുകളോടെ അണ്ണാ ഡി.എം.കെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കയാണ്. ഇതോടെ അണ്ണാ ഡി.എം.കെക്ക് പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടപ്പെട്ടു. 2019, 2024 ലോക്സഭ തെരഞ്ഞെടുപ്പുകളിലും 2021, 2026 നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇടക്കു നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അണ്ണാ ഡി.എം.കെക്ക് തുടർച്ചയായ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ഈ നിലയിൽ പാർട്ടി ജനറൽ സെക്രട്ടറി പദവി ഒഴിയണമെന്നാണ് വിമത വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ, പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാൻ എം.എൽ.എമാർക്ക് അധികാരമില്ലെന്നും ഇതിന് പാർട്ടിഘടകത്തിൽ യഥാവിധി ഉന്നയിക്കുകയാണ് വേണ്ടതെന്നും എടപ്പാടി വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ചെന്നൈ രാജാ അണ്ണാമലൈപുരത്തിലെ സി.വി. ഷൺമുഖത്തിന്റെ വസതിയിലാണ് 37 വിമത എം.എൽ.എമാർ യോഗം ചേർന്നത്. ഇതിൽ എടപ്പാടി പളനിസാമിയെ കൈയൊഴിഞ്ഞ് എസ്.പി. വേലുമണിയെ പാർട്ടി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. ടി.വി.കെക്ക് ആദ്യഘട്ടത്തിൽതന്നെ പിന്തുണ നൽകാൻ എടപ്പാടി പളനിസാമി മുന്നോട്ടുവന്നിരുന്നുവെങ്കിൽ അണ്ണാ ഡി.എം.കെക്ക് ഭരണ പങ്കാളിത്തം ലഭിച്ചിരുന്നേനെയെന്നും വിമതവിഭാഗം പറയുന്നു. അത്തരമൊരു സാഹചര്യം എടപ്പാടി കളഞ്ഞുകുളിച്ചതായാണ് ആരോപണം. നിർണായകഘട്ടത്തിൽ ടി.വി.കെയെ പിന്തുണക്കാനാണ് അണ്ണാ ഡി.എം.കെയിലെ വിമതവിഭാഗത്തിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

