താൻ സ്വവർഗാനുരാഗി ആയതിനാലാണ് ജഡ്ജിയായുള്ള നിയമനം അനന്തമായി നീളുന്നതെന്ന് അഡ്വ. സൗരഭ് കൃപാൽ
text_fieldsന്യൂഡൽഹി: താൻ സ്വവർഗാനുരാഗി ആയതിനാലാണ് ജഡ്ജിയായുള്ള തന്‍റെ നിയമനം അനന്തമായി നീളുന്നതെന്ന് മുതിർന്ന അഭിഭാഷകൻ സൗരഭ് കൃപാൽ. ഹൈകോടതി ജഡ്ജിയായുള്ള ഇദ്ദേഹത്തിന്‍റെ നിയമന ശിപാർശയിൽ 2017 മുതൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കാതെ നീട്ടുകയാണ്. സർക്കാർ മറ്റ് കാരണങ്ങൾ പറയുന്നുണ്ടെങ്കിലും തന്‍റെ ലൈംഗികത തന്നെയാണ് നിയമനം നടപ്പാക്കാത്തതിന്‍റെ കാരണമെന്ന് 50കാരനായ സൗരഭ് കൃപാൽ ചൂണ്ടിക്കാട്ടി. സ്വവർഗാനുരാഗിയാണെന്ന് തുറന്നുപറയുന്ന ഒരാളെ ജഡ്ജിയായി കൊണ്ടുവരാൻ സർക്കാറിന് താൽപര്യമില്ലെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയ രണ്ട് സുപ്രധാന കേസുകളില്‍ ഹരജിക്കാരുടെ അഭിഭാഷകനായിരുന്നു കൃപാല്‍.
2017ൽ ഡൽഹി ഹൈകോടതിയാണ് സൗരഭ് കൃപാലിന്‍റെ പേര് ആദ്യമായി ജഡ്ജി സ്ഥാനത്തേക്ക് ശിപാർശ ചെയ്തത്. എന്നാൽ, ഇന്‍റലിജൻസ് ബ്യൂറോ കൃപാലിനെതിരെ റിപ്പോർട്ട് നൽകുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ സ്വവർഗ പങ്കാളി യൂറോപ്യൻ പൗരനാണെന്നും ഇത് സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നുമായിരുന്നു റിപ്പോർട്ട്. ഇതേത്തുടർന്ന് കൃപാലിനെ ജഡ്ജിയാക്കാനുള്ള ശിപാർശ സുപ്രീംകോടതി കൊളീജിയം നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ ഡല്‍ഹി ഹൈകോടതി ജഡ്ജിയായി കൃപാലിനെ സുപ്രീംകോടതി കൊളിജീയം ശിപാര്‍ശ ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ചീഫ് ജസ്റ്റിസായിരുന്ന എന്‍.വി.രമണയുടെ അധ്യക്ഷതയിലുള്ള കൊളീജിയം തീരുമാനമെടുത്തത്. എന്നാൽ, ഇതിലും കേന്ദ്ര സർക്കാർ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ്. 2018, 2019, 2020 വർഷങ്ങളിലും കൊളീജിയത്തിന് മുന്നില്‍ കൃപാലിന്റെ പേരെത്തിയെങ്കിലും മാറ്റിവെക്കുകയായിരുന്നു.
2021 മാര്‍ച്ചില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ കൃപാലിന്റെ നിയമനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും വ്യക്തതയും തേടി കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ പങ്കാളിയെ കുറിച്ചുള്ള ആശങ്കകള്‍ ആവര്‍ത്തിച്ചുകൊണ്ട് കേന്ദ്രം മറുപടി നല്‍കുകയുണ്ടായി.
ഓക്‌സ്ഫഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ നിന്നാണ് സൗരഭ് കൃപാല്‍ നിയമപഠനം പൂര്‍ത്തീകരിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ബി.എന്‍. കൃപാല്‍ 2002ല്‍ ആറു മാസക്കാലം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

