രാമനവമി സംഘർഷം: ഹൂഗ്ലിയിൽ നിരോധനാജ്ഞ, ഇന്റർനെറ്റ് വിച്ഛേദിച്ചു
text_fieldsകൊൽക്കത്ത: രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയുടെ ചില ഭാഗങ്ങളിൽ രാത്രി 10 വരെ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു.
ഞായറാഴ്ചയാണ് ആക്രമണങ്ങൾക്ക് തുടക്കമുണ്ടായത്. റിഷ്റ പൊലീസ് സ്റ്റേഷൻ മേഖലയിൽ രണ്ട് രാമ നവമി ആഘോഷ റാലികളായിരുന്നു സംഘടിപ്പിച്ചിരുന്നത്. രണ്ടാമത്തെ റാലിക്കു നേരെ ഞായറാഴ്ച വൈകീട്ട് ആറോടെ കല്ലേറുണ്ടാവുകയും അതിനു പിന്നാലെ വ്യാപക ആക്രമണങ്ങൾ അരങ്ങേറുകയുമായിരുന്നു.
കല്ലേറുണ്ടായ ഉടൻ പ്രശ്ന പരിഹാരത്തിനായി ഇടപെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിൽ പൊലീസുകാർക്കുൾപ്പെടെ പരിക്കേൽക്കുകയും ചെയ്തിരുന്നു
വിവിധ സംസ്ഥാനങ്ങളിൽ രാമ നവമി ആഘോഷവുമായി ബന്ധപ്പെട്ട് ആക്രമണങ്ങൾ അരങ്ങേറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിഹാറിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബിഹാറിലെ സസരാസിൽ വീടിനു സമീപം സ്ഫോടനവും നടന്നിരുന്നു. ഇന്നും ബിഹാറിൽ സ്ഫോടനമുണ്ടായിട്ടുണ്ട്.
രാമനവമി സംഘർഷം: തൃണമൂലിന്റെ വിഡിയോക്ക് ബി.ജെ.പിയുടെ മറു വിഡിയോ
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി പങ്കുവെച്ച രാമനവമി യാത്രക്കിടെ പിസ്റ്റളേന്തി നിൽക്കുന്ന വിഡിയോ വ്യാജമാണെന്ന് ബി.ജെ.പി. പശ്ചിമ ബംഗാളിൽ ഹിന്ദുക്കൾ അപകടത്തിലാണെന്നും അവർക്ക് വേണ്ടി ബി.ജെ.പി നിലകൊള്ളുമെന്നും ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ബി.ജെ.പി ബംഗാൾ നേതാക്കൾ പറഞ്ഞു.
രാമനവമി യാത്രയോട് അനുബന്ധിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗീയ സംഘർഷങ്ങളുണ്ടായ കൂട്ടത്തിൽ ബംഗാളിലെ ഹൗറയിലും ഹൂഗ്ലിയിലും അക്രമങ്ങൾ അരങ്ങേറിയിരുന്നു. വർഗീയ സംഘർഷം സൃഷ്ടിച്ചത് ബി.ജെ.പിയാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയും രൂക്ഷ വിമർശനവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് ബംഗാൾ നേതാക്കൾ ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് വാർത്തസമ്മേളനം നടത്തിയത്.
ബി.ജെ.പിയാണ് സംഘർഷത്തിന് പിന്നിലെന്ന് തെളിയിക്കാനായി ജയ് ശ്രീരാം വിളിക്കുന്ന രാമനവമി യാത്രക്കിടയിൽ പിസ്റ്റൾ ഉയർത്തിക്കാണിക്കുന്ന യുവാവിന്റെ വിഡിയോ അഭിഷേക് ബാനർജി പുറത്തുവിട്ടിരുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കായി സമുദായങ്ങളെ പരസ്പരം പ്രകോപിപ്പിച്ചും അക്രമത്തിന് പ്രേരിപ്പിച്ചും അക്രമമുണ്ടാക്കാൻ ആയുധങ്ങൾ വിതരണം ചെയ്തും ബി.ജെ.പി ബോധപൂർവം വർഗീയ അസ്വസ്ഥത സൃഷ്ടിക്കുകയാണെന്ന് വിഡിയോ പങ്കുവെച്ച് അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു.
എന്നാൽ, ഘോഷയാത്രയുടെ സംഘാടകരായ വിശ്വ ഹിന്ദു പരിഷത്ത് ഡ്രോൺ വിഡിയോ പുറത്തുവിട്ടതോടെ അഭിഷേകിന്റെ വിഡിയോ വ്യാജമാണെന്ന് വ്യക്തമായെന്ന് അവകാശപ്പെട്ട ബി.ജെ.പി നേതാവ് ലോക്കറ്റ് ചാറ്റർജി എം.പി വിഡിയോ പങ്കുവെച്ചതിലൂടെ അഭിഷേക് ഹിന്ദുക്കളെ അപമാനിച്ചുവെന്ന് കുറ്റപ്പെടുത്തി. 30 ശതമാനം മുസ്ലിം വോട്ടു ഒരുമിപ്പിക്കാൻ നോക്കുന്ന മമത ബാനർജി ഹിന്ദുക്കളുടെ കാര്യം നോക്കുന്നില്ലെന്നും മുസ്ലിംകളുടെ കൂടെ ഹിന്ദുക്കളും വോട്ടു ചെയ്ത് മമത ബാനർജി അധികാരത്തിലേറിയതെങ്കിലും ഹിന്ദുക്കൾക്ക് വേണ്ടി അവർ സംസാരിക്കുന്നില്ലെന്നും ചാറ്റർജി ആരോപിച്ചു. റമദാൻ വ്രതക്കാരെ മാത്രം നോക്കുന്ന മമത ബാനർജി രാമനവമി വ്രതമെടുക്കുന്നവരെ നോക്കുന്നില്ലെന്നും ചാറ്റർജി ആരോപണം തുടർന്നു.
ബംഗാളിൽ സ്ഥിതി നിയന്ത്രണ വിധേയം
കൊൽക്കത്ത: രാമനവമി ആഘോഷത്തിനിടെ സംഘർഷമുണ്ടായ പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, നിരോധനാജ്ഞയും ഇന്റർനെറ്റ് നിയന്ത്രണവും ചില സ്ഥലങ്ങളിൽ തിങ്കളാഴ്ചയും തുടർന്നു. ഞാറാഴ്ച വൈകീട്ട് രാമനവമി ഘോഷയാത്രക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തതായി ചന്ദണ്ണഗോർ പൊലീസ് കമീഷണറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.തിങ്കളാഴ്ച നിശ്ചിത സമയത്തേക്ക് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിച്ചു. വാഹനങ്ങൾ സൂക്ഷ്മ പരിശോധന നടത്തിയാണ് കടത്തിവിടുന്നത്. സംഘർഷമുണ്ടായ റിശ്ര, സെറാംപോർ എന്നിവിടങ്ങളിൽ സുരക്ഷസേന റൂട്ട് മാർച്ച് നടത്തി. തിങ്കളാഴ്ച രാവിലെ ചില സ്ഥലങ്ങളിൽ നേരിയ സംഘർഷമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
റിശ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ഘോഷയാത്രകളാണ് രാമനവമിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നത്. രണ്ടാമത്തെ ഘോഷയാത്രക്കുനേരെയാണ് ആക്രമണമുണ്ടായത്. സംഘർഷത്തിൽ ഏതാനും പൊലീസുകാർക്കും പരിക്കേറ്റു. ഘോഷയാത്ര കടന്നുപോകുന്നതിനിടെ ഒരു സംഘം കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഹൗറയിലുണ്ടായ സംഘർഷത്തെക്കുറിച്ച് സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ കൊൽക്കത്ത ഹൈകോടതി പശ്ചിമ ബംഗാൾ സർക്കാറിനോടാവശ്യപ്പെട്ടു. സംഘർഷത്തെക്കുറിച്ച് എൻ.ഐ.എ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.