ന്യൂഡൽഹി: തമിഴ്നാട്ടിലെ കുന്നൂരിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണ സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് വ്യോമസേന മേധാവി വിവേക് റാം ചൗധരി. അന്വേഷണം സുതാര്യമായിരിക്കും. വിശദമായ അന്വേഷണം വേണ്ടതിനാൽ ഇതുവരെയുള്ള കണ്ടെത്തലുകളൊന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരബാദ് ദുണ്ഡിഗലിൽ സൈനിക പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരാണ് അപകടത്തിൽ മരിച്ചത്. എല്ലാ വശങ്ങളും അന്വേഷിച്ച് അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടത്തേണ്ടതുണ്ട്. വി.വി.ഐ.പികൾക്ക് വിമാനത്തിലും ഹെലികോപ്ടറുകളിലും സഞ്ചരിക്കുന്നതിനുള്ള പ്രോട്ടോക്കോൾ പരിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽ മൂന്നു സേനകളുടെയും സംയുക്ത അന്വേഷണമാണ് നടക്കുന്നത്. വ്യോമസേന ഓഫിസർ എയർ മാർഷൽ മാൻവേന്ദ്ര സിങ്ങാണ് അന്വേഷണ തലവൻ.