‘ഗോമൂത്ര വിദഗ്ധൻ’ പരീക്ഷാ പരിഷ്കാര സമിതിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി; ലോക്സഭയിൽ വാക്പോര്
text_fieldsപ്രിയങ്ക ഗാന്ധി, അനുരാഗ് താക്കൂർ
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷാ പരിഷ്കാരങ്ങൾ നിർദേശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഉന്നതതല ടാസ്‌ക് ഫോഴ്സിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പുതിയ സമിതികൾ രൂപീകരിക്കുന്നതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാവില്ലെന്നും മുൻ സമിതികളുടെ ശിപാർശകൾ പോലും നടപ്പാക്കിയിട്ടില്ലെന്നും അവർ പറഞ്ഞു. സമിതിയിൽ മുൻ ഐ.ബി മേധാവിയും ഒരു ഐ.ടി കമ്പനി ഉടമയും ‘ഒരു ഗോമൂത്ര വിദഗ്ധനും’ ഉണ്ടെന്ന് അവർ പറഞ്ഞു. പൊതു പരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ലോക്സഭാ ചർച്ചക്കിടെയാണ് പ്രിയങ്ക ഗാന്ധിയുടെ പരാമർശം.
പേര് പരാമർശിച്ചിട്ടില്ലെങ്കിലും പ്രിയങ്ക ഗാന്ധി പറഞ്ഞത് ഐ.ഐ.ടി മദ്രാസ് ഡയറക്ടർ പ്രഫ. വി. കാമകോടിയെ ഉദ്ദേശിച്ചാണെന്നാണ് വിലയിരുത്തൽ. 2025ൽ പശുവിന്റെ മൂത്രത്തിന് ഔഷധഗുണങ്ങളുണ്ടെന്ന പ്രസ്താവന നടത്തിയതിന്റെ പേരിൽ പ്രഫ. കാമകോടി നേരത്തെ വിവാദത്തിലായിരുന്നു. ഗോമൂത്രത്തിന് ആന്റിബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുണ്ടെന്നായിരുന്നു അവകാശ വാദം. ഗോമൂത്രത്തിന് ഔഷധമൂല്യമുണ്ടെന്നും ദഹനപ്രശ്നങ്ങളും ചർമ്മരോഗങ്ങളും മാറ്റാൻ ഇത് സഹായിക്കുമെന്നും കാമകോടി അഭിപ്രായപ്പെട്ടിരുന്നു. ചില ഗവേഷണ പ്രബന്ധങ്ങൾ ഇത്തരം അവകാശവാദങ്ങളെ പിന്തുണക്കുന്നുവെന്ന് അദ്ദേഹം പിന്നീട് വിശദീകരിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പരാമർശം.
പ്രിയങ്കാ ഗാന്ധിയുടെ ‘ഗോമൂത്ര വിദഗ്ധൻ’ പരാമർശം രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തി. കേന്ദ്ര സർക്കാർ രൂപീകരിച്ച പരീക്ഷാ പരിഷ്കരണ സമിതിയിലെ ഒരംഗത്തെ ലക്ഷ്യമിട്ടാണ് പരാമർശമെന്ന് ബി.ജെ.പി ആരോപിച്ചു. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ലോക്സഭയിൽ വാക്പോരുണ്ടായി. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ധനുമായ പ്രഫ. കാമകോടിയെ അപമാനിക്കുകയാണ് കോൺഗ്രസ് നേതാവ് ചെയ്തതെന്ന് ബി.ജെ.പി എം.പി അനുരാഗ് താക്കൂർ ആരോപിച്ചു. കാമകോടിക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടെങ്കിൽ അതിൽ തെറ്റില്ലെന്നും ആർ.എസ്.എസിൽ ചേർന്നാൽ രാജ്യത്തെക്കുറിച്ച് ചിന്തിക്കാനും മൂല്യങ്ങൾ പഠിക്കാനും കഴിയുമെന്നും അനുരാഗ് താക്കൂർ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ പരാമർശം രാജ്യത്തെ ശാസ്ത്രസമൂഹത്തോടുള്ള അനാദരവാണെന്നും അദ്ദേഹം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

