‘3,000 വർഷമായി നിലനിൽക്കുന്ന മതത്തിന് 100 വർഷമായ, രജിസ്റ്റർ ചെയ്യാത്ത സംഘടനയുടെ ആവശ്യമില്ല’ -ഹിന്ദുരാഷ്ട്ര വാദത്തെ വിമർശിച്ച് പ്രിയങ്ക് ഖാർഗെ
text_fieldsപ്രിയങ്ക് ഖാർഗെ ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു
ബംഗളൂരു: ഹിന്ദുരാഷ്ട്രം എന്ന ആശയത്തിനെതിരെ ശക്തമായ വിമർശനവുമായി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. ഹിന്ദു രാഷ്ട്രവുമായി ബന്ധപ്പെട്ട് ഭരണഘടന ശിൽപിയായ ഡോ. ബി.ആർ. അംബേദ്കർ നൽകിയ മുന്നറിയിപ്പുകളും അഭിപ്രായങ്ങളും ബി.ജെ.പി നേതാക്കൾ പഠിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, അംബേദ്കറെ ആഘോഷിക്കുന്ന ബി.ജെ.പി, അദ്ദേഹത്തിന്റെ സുപ്രധാന മുന്നറിയിപ്പുകളും ഉപദേശങ്ങളും ഗൗരവമായി പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചു.
‘ഹിന്ദുരാഷ്ട്രം ഉണ്ടാകുന്നതിലെ അപകടങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അംബേദ്കർ എഴുതിയ കൃതികൾ ബി.ജെ.പി പ്രവർത്തകർ പഠിക്കണം. ബി.ജെ.പി ഇപ്പോൾ അംബേദ്കറെ ആഘോഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഇത്തരം സുപ്രധാന വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പാലിക്കാൻ തയാറല്ല. സനാതന ധർമത്തിന്റെ പുരാതന പാരമ്പര്യങ്ങളുമായി ഹിന്ദുത്വത്തിന് യാതൊരു ബന്ധവുമില്ല. 3,000 വർഷത്തിലധികം പഴക്കമുള്ള സംസ്കാരവും ജീവിതരീതിയുമാണ് അത്; അത് സ്വയം ഒരു മതമാണ്. എന്നാൽ, ഹിന്ദുത്വം സവർക്കർ മുന്നോട്ടുവെച്ച ഒരു ആശയവും. 3,000 വർഷത്തിലേറെയായി നിലനിൽക്കുന്ന ഒരു മതത്തിന് അതിന്റെ വളർച്ചക്കായി 100 വർഷം മാത്രം പഴക്കമുള്ള, രജിസ്റ്റർ ചെയ്യാത്ത ഒരു സംഘടനയുടെ ആവശ്യവുമില്ല.’ -പ്രിയങ്ക് ഖാർഗെ അഭിപ്രായപ്പെട്ടു.
സമൂഹത്തിൽ വർഗീയതയുടെ വിത്തുകൾ വിതക്കുകയും ജനങ്ങൾക്കിടയിൽ അസംതൃപ്തി സൃഷ്ടിക്കുകയും ചെയ്യുന്നത് ആർ.എസ്.എസ് ആണെന്നും അദ്ദേഹം വിമർശിച്ചു. ഭരണഘടന അസംബ്ലിയിലെ ഡോ. അംബേദ്കറുടെ അവസാന പ്രസംഗം ബി.ജെ.പി നേതാക്കൾ ദയവായി കേൾക്കണം. ആരാണ് യഥാർഥ രാജ്യവിരുദ്ധർ എന്ന ചോദ്യം അംബേദ്കർ അതിൽ ചോദിക്കുന്നുണ്ട്. ജാതികൾക്കും മതങ്ങൾക്കും ഇടയിൽ അസൂയയും ശത്രുതയും സൃഷ്ടിക്കുന്നവരാണ് യഥാർഥ രാജ്യവിരുദ്ധരെന്നാണ് അംബേദ്കർ വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് തടസ്സം നിൽക്കുന്നത് രാജ്യവിരുദ്ധരാണെന്നും ഇന്നത്തെ സമൂഹത്തിൽ ആർ.എസ്.എസും ബി.ജെ.പിയുമാണ് വർഗീയ വിത്തുപാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആർ.എസ്.എസിന്റെ രജിസ്ട്രേഷൻ, സാമ്പത്തിക സ്രോതസ്സുകൾ, സ്വത്തുക്കൾ എന്നിവ വ്യക്തമാക്കണമെന്ന് നേരത്തെ പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വിമർശനവുമായി രംഗത്തെത്തിയത്.
ഹിന്ദുത്വവും സനാതന ധർമ്മവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും നിലപാട് വ്യക്തമാക്കി. ഹിന്ദു മതം നിലനിൽക്കാൻ ആർ.എസ്.എസിന്റെ അംഗീകാരം ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

