മൂന്ന് തദ്ദേശീയ യുദ്ധക്കപ്പലുകൾ കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കമീഷൻ ചെയ്തു
text_fieldsകൊൽക്കത്ത: ഇന്ത‍്യയുടെ പുതിയ മൂന്ന് യുദ്ധകപ്പലുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെ ശ്യാമപ്രസാദ് മുഖർജി തുറമുഖത്ത് കമീഷന്‍ ചെയ്തു. തദ്ദേശീയമായി നിർമിച്ച ദുനാഗിരി, സന്‍ശോധക്, ആഗ്രായ് എന്നീ കപ്പലുകളാണ് കമീഷന്‍ ചെയ്തത്. പശ്ചിമ ബംഗാൾ ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി, ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ തുടങ്ങിയവർ കമീഷനിങ് ചടങ്ങിൽ പങ്കെടുത്തു. യുദ്ധം, സർവേ, സബ്മറൈൻ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ നാവികസേനയുടെ ശേഷി വർധിപ്പിക്കാൻ ഈ കപ്പലുകൾക്ക് സാധിക്കുമെന്നാണ് നിഗമനം.
കമീഷൻ ചെയ്യുന്നതിന് മുന്നോടിയായി ദുനാഗിരിയുടെ സവിശേഷതകളും മറ്റും യൂട്യൂബിൽ പങ്കുവെച്ച വിഡിയോയിൽ നാവികസേന വ്യക്തമാക്കിയിരുന്നു. `അത്യാധുനിക ആയുധങ്ങളും സെൻസർ സംവിധാനങ്ങളും അടങ്ങിയതും, ദീർഘദൂര സമുദ്രയാത്രകൾക്കും തുടർച്ചയായ പ്രവർത്തനങ്ങൾക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തതുമാണ് ദുനാഗിരി. തദ്ദേശീയ സ്റ്റെൽത്ത് സാങ്കേതികവിദ്യയോടെ നിർമിച്ച ഈ കപ്പൽ ബഹുമുഖ മേധാവിത്വത്തിനും മാരകമായ പ്രഹരശേഷിക്കും വേണ്ടിയുള്ളതാണ്. ' നാവികസേന കൂട്ടി ചേർത്തു. ബ്രഹ്മോസ് ഉപരിതല മിസൈലുകളും, മീഡിയം റേഞ്ച് ഉപരിതല-വ്യോമ മിസൈൽ സംവിധാനങ്ങളും ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളും സെൻസറുകളും ദുനാഗിരിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് നാവികസേനയുടെ യുദ്ധശേഷി ഗണ്യമായി വർധിപ്പിക്കാന്‍ സഹായിക്കും.
ഇന്ത‍്യുടെ നാലാമത്തെ സർവേ വെസ്സൽ ആയ 'സൻശോധക്' തീരദേശ-ആഴക്കടൽ ഹൈഡ്രോഗ്രാഫിക് സർവേകൾക്കായും പ്രതിരോധ സിവിൽ ആവശ്യങ്ങൾക്കായി സമുദ്രശാസ്ത്ര-ഭൂഭൗതിക വിവരങ്ങൾ ശേഖരിക്കുന്നതിനും വേണ്ടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിളുകളും റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിളുകളും ഉൾപ്പെടെയുള്ള അത്യാധുനിക സർവേ സംവിധാനങ്ങളും ഇതിലുണ്ട്. അർണാല ക്ലാസിലെ നാലാമത്തെ ആൻറി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റായ 'ആഗ്രായ്' ആഴം കുറഞ്ഞ തീരദേശ മേഖലകളിലെ അന്തർവാഹിനികൾ പ്രതിരോധിക്കുന്നതിനായി ഭാരം കുറഞ്ഞ ടോർപ്പിഡോകൾ, തദ്ദേശീയ റോക്കറ്റ് ലോഞ്ചറുകൾ, ഷാലോ വാട്ടർ സോണാർ സംവിധാനങ്ങൾ എന്നിവയാൽ സജ്ജമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

