‘തദ്ദേശീയ നേട്ടത്തിൽ അഭിമാനം’; തേജസ്സിൽ പറന്ന് മോദി
text_fieldsബംഗളൂരുവിലെ എച്ച്എഎൽ സൈറ്റിൽ തേജസ് വിമാനത്തിൽ യാത്ര ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി
എയർ സ്റ്റാഫ് ചീഫ് വി.ആർ. ചൗധരിക്കും മറ്റുള്ളവർക്കും ഒപ്പം
ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ്സ് യുദ്ധവിമാനത്തിൽ പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗളൂരുവിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്.എ.എൽ) സന്ദർശനത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പറക്കൽ. രാജ്യത്തിന്റെ തദ്ദേശീയമായ കഴിവുകളിൽ തനിക്ക് ആത്മവിശ്വാസം വർധിക്കുകയാണെന്ന് മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
‘തേജസ്സിൽ വിജയകരമായി ചെറിയൊരു യാത്ര നടത്തി. മികച്ച അനുഭവമായിരുന്നു അത്. നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയമായ കഴിവുകളെക്കുറിച്ച് എന്റെ ആത്മവിശ്വസം കൂടി. രാജ്യത്തിന്റെ സാധ്യതകളെക്കുറിച്ച് അഭിമാനവും ശുഭാപ്തി വിശ്വാസവും നൽകി. വ്യോമസേനക്കും ഡി.ആർ.ഡി.ഒക്കും എച്ച്.എ.എല്ലിനും രാജ്യത്തെ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’ -മോദി കുറിച്ചു. 2019 സെപ്റ്റംബറിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തേജസ്സിൽ പറന്നിരുന്നു. തേജസ്സ് വിമാനത്തിൽ പറക്കുന്ന ആദ്യ പ്രതിരോധ മന്ത്രി എന്ന നേട്ടവും അദ്ദേഹം കൈവരിച്ചു.
പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലാണ് തേജസ്സ് യുദ്ധവിമാനങ്ങൾ നിർമിക്കുന്നത്. 2001 മുതൽ ഇതുവരെ 50 ലേറെ തേജസ്സ് വിമാനങ്ങൾ വ്യോമസേനക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, തേജസ്സിന്റെ ക്രെഡിറ്റ് കൈക്കലാക്കാനാണ് മോദിയുടെ ശ്രമമെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയ്റാം രമേശ് രംഗത്തുവന്നു. ദശകങ്ങളുടെ ശ്രമഫലമായാണ് ശാസ്ത്ര-സാങ്കേതിക മേഖലയിൽ ഇന്ത്യ ശേഷി കൈവരിച്ചതെന്നും 2014ന് മുമ്പുള്ള നേട്ടങ്ങളുടെ ക്രെഡിറ്റ് കൈക്കലാക്കാനാണ് അവസരവാദിയായ മോദിയുടെ ശ്രമമെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി. 1984ൽ എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയാണ് (എ.ഡി.എ) തേജസ്സിന്റെ രൂപകൽപന നിർവഹിച്ചത്.
എച്ച്.എ.എൽ, നാഷനൽ എയ്റോസ്പേസ് ലബോറട്ടറീസ്(എൻ.എ.എൽ), വ്യോമസേന, നാവികസേന എന്നിവയുമായി സഹകരിച്ചാണ് അത് പ്രവർത്തിക്കുന്നത്. പിന്നീട് ആറുവർഷം കഴിഞ്ഞാണ് ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റായ തേജസ്സിന്റെ രൂപകൽപനയിൽ അന്തിമ തീരുമാനമാകുന്നത്. 2011ൽ ഓപറേഷൻ ക്ലിയറൻസും ലഭിച്ചു. അതുപോലെ മറ്റു പല നാഴികക്കല്ലുകളുമുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഫോട്ടോയിൽ നിറയുന്ന അവസരവാദിക്ക് മുൻഗാമികളുടെ പരിശ്രമങ്ങളെ തന്റെ ക്രെഡിറ്റിലാക്കാനാകില്ലെന്ന് ജയ്റാം രമേശ് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

