യു.എസിനും ഇസ്രായേലിനും മേൽ സമ്മർദം ചെലുത്തി ഗസ്സ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം -കോൺഗ്രസ്
text_fieldsന്യൂഡൽഹി: യു.എസിനും യുറോപ്യൻ യൂണിയനും മേൽ സമ്മർദം ചെലുത്തി ഇസ്രായേലിന്റെ ഗസ്സ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് കോൺഗ്രസ്. സ്വന്തം പൗരൻമാർക്ക് നേരെ ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്ന് ഇസ്രായേൽ നടത്തിയ പ്രത്യാക്രമണം വംശഹത്യയാണ്. ഗസ്സയിൽ അതീവ ശ്രദ്ധ ആവശ്യമായ നവജാത ശിശുക്കൾക്ക് പോലും വൈദ്യസഹായം നിഷേധിക്കപ്പെട്ടു. യുദ്ധത്തിന്റെ സമയത്താണെങ്കിലും ഇത്തരമൊരു സാഹചര്യമുണ്ടാവുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.
എത്രയും പെട്ടെന്ന് ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം. ഇന്ത്യൻ സർക്കാർ യു.എസ്, ഇസ്രായേൽ സർക്കാറുകളിലും യുറോപ്യൻ യൂണിയനിലും ഇതിനായി സമ്മർദം ചെലുത്തണം. അങ്ങനെ ചെയ്താൽ ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കാൻ യുറോപ്യൻ യൂണിയൻ അവരുടെ അധികാരം ഉപയോഗിക്കുമെന്ന് ജയ്റാം രമേശ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടരുകയാണ്. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിന് നേരെ നടന്ന ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. ഇതിനിടെ വെസ്റ്റ് ബാങ്കിലെ പ്രധാന ആശുപത്രികളിലൊന്നായ ഇബ്നു സീന ആശുപത്രിയിൽ കടന്നുകയറിയ ഇസ്രായേൽ സേന അവിടെയുള്ളവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ രോഗികളെ വിട്ടുപോകാൻ വിസമ്മതിച്ചു. തുടർന്ന് രണ്ട് ആരോഗ്യ പ്രവർത്തകരെ ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോയി. ആശുപത്രിയിൽ മണിക്കൂറുകൾ നീണ്ട പരിശോധനയും നടത്തി.
നാല് ആശുപത്രികൾ ഇസ്രായേൽ സേന വളഞ്ഞിരിക്കുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവർക്ക് അടിയന്തര സേവനങ്ങൾ എത്തിക്കുന്നത് ഇസ്രായേൽ സൈന്യം തടയുകയാണെന്നും ഇത് കൂടുതൽ ജീവൻ അപകടത്തിലാക്കുമെന്നും ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി ‘വഫ’ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

