ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ നിയമമായി
text_fieldsന്യൂഡൽഹി: പാർലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ രാഷ്ട്രപതി വെള്ളിയാഴ്ച അംഗീകരിച്ചതോടെ നിയമമായി. ലോക്സഭ ആഗസ്റ്റ് ഏഴിനും രാജ്യസഭ ഒമ്പതിനുമാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബിൽ അവതരണം.
വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുകയെന്നതാണ് നിയമത്തിന്‍റെ ഉദ്ദേശ്യലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു. അതേസമയം, നിയമപരമായ രീതിയിൽ വിവരങ്ങൾ പങ്കുവെക്കുന്നതിനെ കുറിച്ചും നിയമം പറയുന്നു. അനുവാദമില്ലാതെ തന്‍റെ വ്യക്തിവിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത് ചോദ്യംചെയ്യാൻ നിയമം പൗരന് അവകാശം നല്‍കുന്നുണ്ട്. സ്വകാര്യത മൗലികാവകാശമാണെന്ന് 2016ൽ സുപ്രീംകോടതി വിധിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണത്തിന് നിയമനിർമാണം നടത്താൻ സർക്കാറിനോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് പുതിയ നിയമനിർമാണം.
അതേസമയം, വിവരാവകാശ നിയമത്തെ മറികടക്കുന്നതും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും കേന്ദ്ര സർക്കാറിന് ഡിജിറ്റൽ സെൻസർഷിപ്പിനുള്ള വിപുലമായ അധികാരങ്ങൾ നൽകുന്നതുമാണ് പുതിയ നിയമമെന്നാണ് ആരോപണമുയരുന്നത്. പുതിയ നിയമപ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്ക് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന പല വിവരങ്ങളും മറച്ചുവെക്കാനും രഹസ്യമായി സൂക്ഷിക്കാനും അവസരമൊരുങ്ങും.
മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങളും അവരുടെ വാർത്താ ഉറവിടങ്ങളുൾെപ്പടെ പൗരരുടെ സ്വകാര്യ വിവരങ്ങൾ സർക്കാറിന് നൽകാൻ നിയമംവഴി നിർബന്ധിതരാകും. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ബില്ലിലെ പല വ്യവസ്ഥകളുമെന്ന കുറ്റപ്പെടുത്തലുമായി എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

