വിജയ് എവിടെ മത്സരിക്കണം ?; പാർട്ടിക്കുള്ളിൽ സർവേ നടത്തി ടി.വി.കെ
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ് ചെന്നൈ മേഖലയിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ നടത്തിയ സർവേക്കൊടുവിലാണ് വിജയിയുടെ മണ്ഡലം സംബന്ധിച്ച് പാർട്ടി ഏകദേശ ധാരണയിലെത്തിയത്. നേരത്തെ വേലച്ചേരി, വിരുഗാംബാക്കം എന്നിവക്കൊപ്പം വിക്രവാൻഡി, നാഗപട്ടണം, ട്രിച്ചി ഈസ്റ്റ് എന്നിവയും വിജയ് മത്സരിക്കുന്നതിനായി പരിഗണിച്ചിരുന്നു. എന്നാൽ, നിലവിൽ ചെന്നൈ മേഖലയിലുള്ള മണ്ഡലങ്ങൾ മാത്രമാണ് വിജയ് മത്സരിക്കുന്നതിനായി പരിഗണിക്കുന്നത്.
സർവേപ്രകാരം ചെന്നൈ മേഖലയിലെ 12ഓളം മണ്ഡലങ്ങളിൽ ടി.വി.കെക്ക് 25 മുതൽ 30 ശതമാനം വരെ വോട്ട് വിഹിതമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ സജീവമായാൽ ഇത് 40 ശതമാനം വരെ ഉയരുമെന്നാണ് ടി.വി.കെ നേതാക്കൾ പ്രതീക്ഷിക്കുന്നത്. ഇതുകൊണ്ട് കൂടിയാണ് വിജയിയുടെ മത്സരം ചെന്നൈ മേഖലയിൽ മാത്രമാക്കാൻ പാർട്ടി നീക്കം നടത്തുന്നത്.
ടി.വി.കെ കാമ്പയിൻ മാനേജ്മെന്റ് ജനറൽ സെക്രട്ടറി ആദവ് അർജുന നേരത്തെ കല്ലക്കുറിച്ചി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നായിരുന്നു സൂചന. എന്നാൽ, നിലവിൽ തിരുവള്ളുരിൽ നിന്ന് മത്സരിക്കാനാണ് ഉദ്ദേശിക്കുന്നത്. നേരത്തെ ഉസിലാപെട്ടി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് അറിയിച്ച ജോയിന്റ് ജനറൽ സെക്രട്ടറി സി.ടി.ആർ നിർമൽ കുമാർ പെരംബൂരിൽ നിന്ന് മത്സരിക്കാനിറങ്ങുമെന്നാണ് റിപ്പോർട്ട്.
എ.ഐ.എ.ഡി.എം.കെയിൽ നിന്ന് ടി.വി.കെയിലെത്തിയ ജെ.സി.ഡി പ്രഭാകർ, വി.എസ് ബാബു എന്നിവർ വില്ലിവാക്കാം, എഗ്മോർ തുടങ്ങിയ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കും. എന്നാൽ, ടി.വി.കെയുടെ എല്ലാം നേതാക്കളും ചെന്നൈയുടെ ആനുകൂല്യം മുതലാക്കാൻ ഒരുക്കമല്ല. ചിലർ തങ്ങൾക്ക് സ്വാധീനമുള്ള മറ്റ് മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.
ടി.വി.കെയുടെ ചീഫ് കോർഡിനേറ്റർ സെങ്കോട്ടയ്യൻ ഗോബിചെട്ടിപാളയത്തിൽ നിന്നാണ് ജനവിധി നേടുക. പാർട്ടി പ്രൊപ്പഗൻഡ സെക്രട്ടറി അരുൺ രാജ് നാമക്കൽ ജില്ലയിലെ തിരുച്ചെങ്കോട് നിന്ന് മത്സരിക്കും. പാർട്ടി ജനറൽ സെക്രട്ടറി എൻ.ആനന്ദ് കടലൂരാണ് മത്സരത്തിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

