ന്യൂഡൽഹി: ഒരു പോസ്റ്റും ഇല്ലെങ്കിലും ഞാൻ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുെമാപ്പം തുടരുമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിധു. ഇന്നുള്ള ട്വീറ്റിലൂടെയാണ് സിധു തന്റെ നിലപാട് വ്യക്തമാക്കിയത്.
''ഗാന്ധിയുടെയും ലാൽ ബഹദൂർ ശാസ്ത്രിയുടെയും മൂല്യങ്ങൾ ഉയർത്തും. പദവി ഉണ്ടെങ്കിലും പദവി ഇല്ലെങ്കിലും ഞാൻ രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം നിൽക്കും. എന്നെ തോൽപിക്കാൻ എല്ലാ നെഗറ്റീവ് ശക്തികളും ഒരുമിച്ചാലും കുറച്ചു പോസിറ്റീവ് ഊർജം മാത്രം മതി പഞ്ചാബിനും പഞ്ചാബികൾക്കും വിജയിക്കാൻ'' -സിധു ട്വീറ്റ് ചെയ്തു.
അഭിപ്രായ ഭിന്നതകളെ തുടർന്ന് രാജി പ്രഖ്യാപിച്ച പഞ്ചാബ് പി.സി.സി പ്രസിഡൻറ് സിദ്ദു പദവിയിൽ തുടർന്നേക്കുമെന്നാണ് അഭ്യൂഹം. സിധുവിന്റെ ചില ആവശ്യങ്ങൾ മുഖ്യമന്ത്രി ചരൺജിത്സിങ് ചന്നി അംഗീകരിച്ചു കൊടുത്ത സാഹചര്യത്തിലാണിത്.
ചില മന്ത്രിമാർ, പൊലീസ് മേധാവി, അഡ്വക്കറ്റ് ജനറൽ എന്നിവരെ നിശ്ചയിച്ചതിലെ എതിർപ്പാണ് സിധുവിന്റെ രാജിപ്രഖ്യാപനത്തിൽ എത്തിയത്. ഇരുവരുടെയും ചർച്ചക്ക് അനുസൃതമായ ചില തീരുമാനങ്ങൾ ഡൽഹിയിൽ നിന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. സിദ്ദു ഉന്നയിക്കുന്ന വിഷയങ്ങളിൽ പരിഹരിക്കാൻ കഴിയാത്തതൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നപരിഹാരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് സിദ്ദുവിെൻറ ഉപദേശകൻ മുഹമ്മദ് മുസ്തഫയും വിശദീകരിച്ചു.
അദ്ദേഹത്തിെൻറ വൈകാരിക പ്രതികരണ രീതിയെക്കുറിച്ച് ഹൈകമാൻഡിനും ബോധ്യമുണ്ട്. പഞ്ചാബിെൻറ ഭാവി കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനത്തോടെയായിരുന്നു സിദ്ദുവിെൻറ രാജി നാടകം. സൂപ്പർ മുഖ്യമന്ത്രിയാണ് സിദ്ദുവെന്ന പ്രതീതി നിലനിൽക്കുേമ്പാൾ തന്നെ, തെൻറ താൽപര്യങ്ങൾക്ക് നിരക്കാത്ത ചില നിയമനങ്ങൾ നടന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. അതേസമയം, സിദ്ദുവിനൊപ്പം നിന്ന് അമരീന്ദർസിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റാൻ തയാറായ കോൺഗ്രസ് ഹൈകമാൻഡ് വലിയ പ്രതിസന്ധിയിലേക്കാണ് ഇതോടെ എടുത്തെറിയപ്പെട്ടത്. തുടർന്ന് ഹൈകമാൻഡ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് അനുനയത്തിനു നിർദേശിക്കുകയായിരുന്നു.