യുഎൻ സമിതിയുടെ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതവും ദുരുദ്ദേശ്യപരവും; വംശീയ വിവേചന ആരോപണങ്ങൾ തള്ളി ഇന്ത്യ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ വംശീയ വിവേചനവും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നുവെന്ന ഐക്യരാഷ്ട്രസഭയുടെ വംശീയ വിവേചന നിർമാർജന സമിതിയുടെ പരാമർശങ്ങൾ തള്ളി ഇന്ത്യ. സമിതിയുടെ നിരീക്ഷണങ്ങൾ 'രാഷ്ട്രീയ പ്രേരിതവും തികച്ചും ദുരുദ്ദേശ്യപരവുമാണെന്ന്' കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ജനീവയിൽ ഓഗസ്റ്റ് 11, 12 തീയതികളിൽ നടന്ന ഇന്റർനാഷണൽ കൺവെൻഷൻ ഓൺ ദ എലിമിനേഷൻ ഓഫ് ഓൾ ഫോംസ് ഓഫ് റേഷ്യൽ ഡിസ്ക്രിമിനേഷൻ 11-ാമത് ആനുകാലിക അവലോകന യോഗത്തിന് ശേഷമാണ് സമിതി ഇന്ത്യയിലെ സ്ഥിതിഗതികളെ വിമർശിച്ചുകൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയത്. രാജ്യത്തെ വംശീയ-മത ന്യൂനപക്ഷങ്ങൾ, ആദിവാസികൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ (പ്രത്യേകിച്ച് ദളിതർ) എന്നിവർക്കെതിരെ സുരക്ഷാ സേന വലിയ തോതിൽ അതിക്രമങ്ങൾ നടത്തുന്നുവെന്നായിരുന്നു യുഎൻ സമിതിയുടെ പ്രധാന ആരോപണം.
എന്നാൽ, സമിതിയുടെ ഈ പൊതുവായ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ വ്യക്തമാക്കി. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം അവലോകന യോഗത്തിൽ തന്നെ ഇത്തരം വ്യാജ ആരോപണങ്ങളെ പൂർണമായി തള്ളിക്കളഞ്ഞിരുന്നതായി വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭരണഘടനാപരമായ പരിരക്ഷകൾ, ശക്തമായ നിയമവ്യവസ്ഥ, ബഹുസ്വരത, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള നിരന്തര പ്രവർത്തനങ്ങൾ എന്നിവ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ടെന്നും, സ്ഥാപിത നടപടിക്രമങ്ങൾ പാലിച്ച് സമിതിയുടെ കണ്ടെത്തലുകൾക്ക് കൃത്യമായ മറുപടി നൽകുമെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ ബംഗാളി സംസാരിക്കുന്ന മുസ്‌ലിങ്ങൾ, റോഹിംഗ്യകൾ, കുടിയേറ്റക്കാർ എന്നിവർക്കെതിരെ വിദ്വേഷ പ്രചാരണങ്ങളും അതിക്രമങ്ങളും വർദ്ധിക്കുന്നുവെന്നും, ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) പോലുള്ള നടപടികൾ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ബാധിക്കുന്നുവെന്നുമുള്ള യുഎൻ സമിതിയുടെ പരാമർശങ്ങളെയാണ് ഇന്ത്യ പ്രധാനമായും ചോദ്യം ചെയ്തത്. സുരക്ഷാ സേന വ്യാജ ഏറ്റുമുട്ടലുകളും അന്യായ തടങ്കലുകളും നടത്തുന്നുവെന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും, ഏതൊരു ജനാധിപത്യ രാജ്യത്തേക്കാളും ശക്തമായ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയും മനുഷ്യാവകാശ കമ്മീഷനുകളും ഇത്തരം പരാതികൾ പരിശോധിക്കാൻ ഇന്ത്യയിൽ നിലവിലുണ്ടെന്നും ഇന്ത്യൻ സംഘം വ്യക്തമാക്കി.
1960-കളിൽ അന്താരാഷ്ട്ര തലത്തിൽ വർണവിവേചനത്തിനും കൊളോണിയലിസത്തിനും എതിരെ പോരാടാനും ഐസിഇആർഡി ഉടമ്പടി രൂപീകരിക്കാനും മുൻപന്തിയിൽ നിന്ന രാജ്യമാണ് ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രാലയം ഓർമിപ്പിച്ചു. അന്താരാഷ്ട്ര ഉടമ്പടികളോടും മനുഷ്യാവകാശ മൂല്യങ്ങളോടും രാജ്യം പുലർത്തുന്ന പ്രതിബദ്ധത തകർക്കാനുള്ള ഇത്തരം രാഷ്ട്രീയ പ്രേരിത ശ്രമങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും, അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ പരമാധികാരവും സൽപ്പേരും സംരക്ഷിക്കാൻ നിയമപരമായ നടപടിക്രമങ്ങളിലൂടെ ശക്തമായ തുടർ മറുപടി നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

