കനഗൊലു ഡി.കെയുടെ മുഖ്യഉപദേശകൻ; കാബിനറ്റ് പദവിയും
text_fieldsബംഗളൂരു: പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗൊലു കർണാടക സർക്കാറിന്റെ മുഖ്യ ഉപദേശകനായി തുടരും. കാബിനറ്റ് പദവിയോടെ അദ്ദേഹത്തെ ഈ സ്ഥാനത്ത് നിലനിർത്തി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉത്തരവിറക്കി.
സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതേപദവിയിൽ കനഗൊലു സേവനമനുഷ്ഠിച്ചിരുന്നു. കേരളത്തിൽ ഉൾപ്പെടെ സമീപകാലത്ത് കോൺഗ്രസ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പ്രധാന തന്ത്രജ്ഞരിൽ ഒരാളായാണ് കനഗൊലു വിലയിരുത്തപ്പെടുന്നത്.
2022-ൽ പ്രചാരണ തന്ത്രങ്ങളുടെ ചുമതലക്കാരനായാണ് കനഗൊലു കോൺഗ്രസിൽ ചേർന്നത്. പിന്നീട് പാർട്ടിയുടെ ‘ടാസ്‌ക് ഫോഴ്‌സ് 2024’ ലും അംഗമായി. 2023-ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും വോട്ടർമാരിലേക്ക് നേരിട്ടെത്തുന്ന തരത്തിലുള്ള സർവേകൾ നടത്തുന്നതിലും നിർണായക പങ്ക് വഹിച്ചു.
അന്ന് ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് ഉയർത്തിയ വലിയ രാഷ്ട്രീയ ആയുധങ്ങളായ ‘PayCM’, ‘40% സർക്കാർ’ തുടങ്ങിയ പ്രചാരണങ്ങൾ വൻ ജനശ്രദ്ധ നേടി. കനഗൊലുവിന്റെ നേതൃത്വത്തിലുള്ള ‘മൈൻഡ്ഷെയർ അനലിറ്റിക്സ്’ സ്ഥാപനം നടത്തിയ സർവേകളിലൂടെ പാർട്ടി പിന്നിലായിരുന്ന മണ്ഡലങ്ങൾ കണ്ടെത്തുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്തു. ഇത് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം നേടിക്കൊടുക്കുന്നതിലേക്ക് നയിച്ചു.
2014-ൽ നരേന്ദ്ര മോദിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രമുഖ രാഷ്ട്രീയ ഉപദേശകൻ പ്രശാന്ത് കിഷോറിനൊപ്പം പ്രവർത്തിച്ചാണ് കനുഗോലു ശ്രദ്ധേയനാകുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കായി അദ്ദേഹം തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ട്. 2015-ൽ തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിന്റെ പ്രശസ്തമായ ‘നമുക്ക് നാമേ’ പ്രചാരണം രൂപകൽപന ചെയ്തു.
തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) ഭരണത്തിലിരുന്ന കാലത്ത് സുനിൽ കനുഗോലു വലിയൊരു രാഷ്ട്രീയ വിവാദത്തിലും ഉൾപ്പെട്ടിരുന്നു. 2022 ഡിസംബറിൽ അന്നത്തെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ഹൈദരാബാദിലെ മൈൻഡ്ഷെയർ അനലിറ്റിക്സ് ഓഫിസ് തെലങ്കാന പൊലീസ് റെയ്ഡ് ചെയ്തിരുന്നു. തുടർന്ന് 2023 ജനുവരിയിൽ സൈബർ ക്രൈം വിഭാഗം അദ്ദേഹത്തെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തുകയുണ്ടായി. എന്നാൽ ഇത് രാഷ്ട്രീയ പ്രതികാര നടപടിയാണെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം.
കർണാടകയിലെ ബെള്ളാരിയിലെ തെലുങ്ക് കുടുംബത്തിൽ ജനിച്ച കനഗൊലു, വർഷങ്ങളോളം ചെന്നൈയിലാണ് താമസിച്ചിരുന്നതും ജോലി ചെയ്തിരുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

