പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു; പ്രതിയെ വെടിവെച്ച് വീഴ്ത്തി വനിതാ പൊലീസ്
text_fieldsചെന്നൈ: പൊലീസ് കോൺസ്റ്റബിൾമാരെ ആക്രമിച്ച് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്കുനേരെ വെടിയുതിർത്ത് വനിതാ സബ് ഇൻസ്പെക്ടർ. ചെന്നൈയിലെ കൊന്നൂർ ഹൈവേയിൽ ന്യൂ അവാഡി റോഡിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
22 കാരനായ ജി. സൂര്യയാണ് പ്രതി. രണ്ട് ദിവസം മുമ്പ് അയ്നവാരത്ത് വാഹന പരിശോധന നടത്തുകയായിരുന്ന
സബ് ഇൻസ്പെക്ടറെയും സംഘത്തെയും ആക്രമിച്ച കേസിലാണ് പ്രതിയെ പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. തിരുവള്ളൂരിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്.
തിങ്കളാഴ്ച പുലർച്ചെ സബ് ഇൻസ്പെക്ടർ ശങ്കറും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെ, ഒരു ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ തടഞ്ഞു നിർത്തി പൊലീസ് ചോദ്യം ചെയ്തു. അതിനിടെ അതിലൊരാൾ ഇരുമ്പുവടികൊണ്ട് സബ് ഇൻസ്പെക്ടറുട തലക്കടിക്കുകയായിരുന്നു. തുടർന്ന് മൂന്നു പേരും രക്ഷപ്പെട്ടു.
ഈ സംഭവത്തിലുൾപ്പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മൂന്നാമനായ സൂര്യയെ പിടിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു.
ഇയാളെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഉടൻ വനിതാ സബ് ഇൻസ്പെക്ടർ സർവീസ് തോക്കുകൊണ്ട് പ്രതിക്ക് നേരെ വെടിയുതിർത്തു. പ്രതിയുടെ ഇടതു കാൽമുട്ടിന് കീഴെയാണ് വെടിയേറ്റത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

