ലഖ്നോവിലെ നദ്വത്തുൽ ഉലമയിൽ വിദ്യാർഥികളെ പിരിച്ചുവിടാൻ വെടിവെപ്പ്
text_fieldsലഖ്നോ: ലഖ്നോവിലെ പ്രസിദ്ധമായ നദ്വത്തുൽ ഉലമ ഇസ്ലാം സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ പിരിച്ചുവിടാൻ റബർ ബുള്ളറ്റുകൾ ഉപേയാഗിച്ച് ആകാശത്തേക്ക് വെടിവെച്ച് യു.പി പൊലീസ്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ യോഗി ആദിത്യനാഥ് സർക്കാറിൽനിന്നുള്ള സമ്മർദംമൂലം ജനുവരി അഞ്ചുവരെ ക്ലാസുകൾക്ക് അവധി നൽകാൻ നദ്വത്ത് അധികൃതർ തീരുമാനിച്ചു.
വിവിധ ഇസ്ലാമിക രാജ്യങ്ങളിലെ വിദേശികളടക്കമുള്ള വിദ്യാർഥികളോട് 24 മണിക്കൂറിനകം ഹോസ്റ്റലുകൾ ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. മറ്റൊരു ഇസ്ലാമിക സ്ഥാപനമായ ഇൻറഗ്രൽ സർവകലാശാലയും ഇവരുടെ സ്ഥാപനങ്ങൾക്കും ജനുവരി 18വരെ അവധി പ്രഖ്യാപിച്ചു. ഇത് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽനിന്ന് വിദ്യാർഥികളെ അകറ്റിനിർത്തുന്നതിനുള്ള യോഗി സർക്കാറിെൻറ തന്ത്രപരമായ നീക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കുട്ടികളിൽ ഭീതി പടർത്തി എത്രയും വേഗം കാമ്പസ് വിടാൻ പ്രേരിപ്പിക്കുകയാണെന്നും ആരോപണമുയർന്നു.
വൻ പ്രതിഷേധമാണ് തിങ്കളാഴ്ച രാവിലെ മുതൽ നദ്വത്തുൽ ഉലമയിൽ അരങ്ങേറിയത്. സർവകലാശാലയുടെ കവാടത്തിൽ കനത്ത പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. നദ്വത്തിൽനിന്ന് പുറത്തുകടക്കാൻ അനുവദിക്കാതെ പൊലീസ് വിദ്യാർഥികളെ തടയാൻ ശ്രമിച്ചു. എന്നാൽ, കാമ്പസിനു പുറത്തേക്ക് അവർ പ്രതിഷേധ മാർച്ചുമായി ഇറങ്ങി. ഇതോടെ നിരവധി തദ്ദേശവാസികൾ വിദ്യാർഥികൾക്കൊപ്പം ചേർന്നു.
മോദിക്കും അമിത് ഷാക്കുമെതിരെ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി. മോദി അനുകൂല മാധ്യമങ്ങൾക്കെതിരെയും അവർ മുഷ്ടിയുയർത്തി. നദ്വയിലുടനീളം നിലയുറപ്പിച്ച പൊലീസ് ഇവരെ ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചു. തുടർന്ന് പ്രതിഷേധക്കാരിൽ ചിലർ പൊലീസിനു നേരെ കല്ലെറിഞ്ഞതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.