മുസ്‌ലിം യുവാവിനെ 'പാകിസ്താനി' എന്ന് വിളിച്ച് അധിക്ഷേപിച്ചു, മാപ്പ് പറയിപ്പിച്ച് പൊലീസ് -വിഡിയോ
text_fieldsഹൈദരാബാദ്: വാടകയുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടെ മുസ്‌ലിം യുവാവിനെ 'പാകിസ്താനി' എന്ന് വിളിച്ച് അധിക്ഷേപിച്ചതായി പരാതി. വ്യാഴാഴ്ച ജവഹർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജനപ്രിയ ലേക്ക്ഫ്രണ്ട് അപ്പാർട്ടുമെന്റിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് ഉയരുന്നത്.
തർക്കത്തിനിടയിൽ 26കാരനായ യുവാവിനെ ചോദ്യം ചെയ്യുന്നതും 'നിയമവിരുദ്ധമായി താമസിക്കുന്നവൻ' എന്ന് ആക്ഷേപിക്കുന്നതും 'പാകിസ്താനി' എന്ന് വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. "ഇയാൾ എന്നെ പാകിസ്താനി എന്ന് വിളിക്കുന്നു" എന്ന് യുവാവ് ക്യാമറയ്ക്ക് നേരെ ചൂണ്ടി പറയുന്നതും തന്റെ മുത്തശ്ശൻ ഇന്ത്യൻ ആർമിയിലായിരുന്നുവെന്ന് വ്യക്തമാക്കുന്നതും വിഡിയോയിൽ കാണാം. സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസുകാർ ഇതിനോട് കാര്യമായി പ്രതികരിക്കാതെ നിസ്സംഗത പാലിച്ചതും വിമർശനത്തിന് കാരണമായിട്ടുണ്ട്.
മാസങ്ങളായി തുടരുന്ന വാടക കുടിശ്ശിക, അപ്പാർട്ട്മെന്റ് മെയിന്റനൻസ് ചാർജ് എന്നിവ സംബന്ധിച്ച് ചോദിക്കാൻ സൊസൈറ്റി മാനേജിങ് കമ്മിറ്റി സെക്രട്ടറി അടക്കമുള്ള ഒരു സംഘം താമസക്കാർ വൃദ്ധയും ബന്ധുവായ യുവാവും താമസിക്കുന്ന ഫ്ലാറ്റിലെത്തിയത്. ഒപ്പം ഇവർ വളർത്തുന്ന പൂച്ച മറ്റ് താമസക്കാർക്ക് ശല്യമുണ്ടാക്കുന്നു എന്ന പരാതിയുമുണ്ടായിരുന്നു. തുടർന്ന് വിഷയത്തിൽ തർക്കമാവുകയും യുവാവിനെ അധിക്ഷേപിക്കുന്ന തരത്തിൽ പെരുമാറുകയുമായിരുന്നു. ഇവർ നിയമവിരുദ്ധമായാണ് ഇവിടെ താമസിക്കുന്നതെന്നും, ബോംബ് വെക്കാനാണോ ഇന്ത്യയിൽ വന്നിരിക്കുന്നതെന്നും സെക്രട്ടറി ആരോപിച്ചതായി ദമ്പതികൾ പറയുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗങ്ങളുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചതായി അറിയിച്ചു. യുവാവിനെതിരെ നടത്തിയ പരാമർശത്തിൽ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മാപ്പ് പറയുകയും, അപ്പാർട്ട്മെന്റിലെ നിയമങ്ങൾ പാലിക്കാമെന്ന് കുടുംബം ഉറപ്പ് നൽകുകയും ചെയ്തതോടെ വിഷയം സൗഹാർദ്ദപരമായി പരിഹരിച്ചതായി ഇൻസ്പെക്ടർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
