പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് ഒരാൾ മാത്രമെന്ന് യു.പി ഡി.ജി.പി
text_fieldsലഖ്നോ: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ ഉത്തർപ്രദേശിൽ ഒരാൾ മാത്രമാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്നും ബാക്കി 19 പേരും സമരക്കാരുടെ കൈയിലുണ്ടായിരുന്ന ആയുധങ്ങളാലാകാം മരിച്ചതെന്നും ഉത്തർപ്രദേശ് ഡി.ജി.പി ഓംപ്രകാശ് സിങ്.
‘സി.എ.എ സമരങ്ങൾ സംഘർഷത്തിനിടയാക്കിയ ബിജ്നോറിൽ മാത്രമാണ് ഒരു കോൺസ്റ്റബിൾ സ്വയംരക്ഷാർഥം ആൾക്കൂട്ടത്തിന് നേരെ വെടിവെക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തത്. പ്രക്ഷോഭകാരികൾ പൊലീസിനുനേരെ വെടിവെക്കുകയും ആ പൊലീസുകാരൻെറ വയറ്റിൽ വെടിയേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ആത്മരക്ഷാർഥം ആണ് തിരിച്ചുവെടിവെച്ചത്. അതൊഴികെ ബാക്കി 19പേരും പ്രേക്ഷാഭക്കാർ അനധികൃതമായി കൈയിൽ വെച്ചിരുന്ന ആയുധങ്ങൾ മൂലമാകാം’- യു.പിയിൽ പൊലീസ് വെടിവെപ്പിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിലെ മുറിവുകൾ പരിശോധിച്ചതിൽ നിന്ന് അവ പ്രക്ഷോഭകാരികളുടെ കൈവശം വെച്ചിരുന്ന അനധികൃത ആയുധങ്ങളിൽ നിന്ന് ഉണ്ടായതാകാമെന്ന നിഗമനത്തിലാണ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. യു.പിയിൽ എത്രയിടത്ത് പൊലീസ് വെടിവെപ്പ് ഉണ്ടായെന്ന ചോദ്യത്തിന് ബിജ്നോർ, കാൺപുർ എന്നിവിടങ്ങളിലാണ് മജിസ്ട്രേറ്റിൻെറ അനുമതിയോടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചതെന്നും കണ്ണീർ വാതകം, ലാത്തിച്ചാർജ് തുടങ്ങിയ മിനിമം നടപടികളേ സമരക്കാരെ നേരിടാൻ പ്രയോഗിച്ചുള്ളൂയെന്നുമായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.