ഗുജറാത്തിൽ അനധികൃത കെട്ടിടം ഇടിച്ചുനിരത്തി പൊലീസ്
text_fieldsസൂറത്ത്: മധ്യപ്രദേശിലെയും ഡൽഹിയിലെയും ബുൾഡോസർ വിവാദത്തിന് പിറകെ ഗുജറാത്തിലും കെട്ടിടം പൊളിക്കൽ. കുപ്രസിദ്ധ കുറ്റവാളികൾ കൈവശംവെച്ചിരുന്ന അനധികൃത കെട്ടിടം സൂറത്ത് സിറ്റി പൊലീസ് വെള്ളിയാഴ്ച ഇടിച്ചുനിരത്തി.
റാന്തറിലെ ശീതൾ സിനിമ തിയറ്ററിന് സമീപം ചൂതാട്ടകേന്ദ്രമായിരുന്ന രണ്ട് നില കെട്ടിടമാണ് സൂറത്ത് മുനിസിപ്പൽ കോർപറേഷന്റെ സഹായത്തോടെ ഇടിച്ചുനിരത്തിയതെന്ന് റാന്തർ പൊലീസ് ഇൻസ്‍പെക്ടർ പി.എൽ. ചൗധരി പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ നെഹ്റുനഗർ നിവാസി ആരിഫ് കോത്താരി, സഹോദരൻ സജ്ജു കോത്താരി എന്നിവർ ഉപയോഗിച്ചിരുന്നതാണ് കെട്ടിടം. സജ്ജുവിനെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ അറസ്റ്റിലായ ആരിഫ് പൊലീസ് കസ്റ്റഡിയിൽനിന്ന് ചൊവ്വാഴ്ച രക്ഷപ്പെട്ടിരുന്നു. സച്ചിൻ ഏരിയയിൽ സർക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞ കേസിൽ പൊലീസിനെ വെട്ടിച്ച് നടന്ന ആരിഫിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടുവന്നെങ്കിലും 30ഓളം സംഘാംഗങ്ങളുടെ സഹായത്താൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
രക്ഷപ്പെട്ട ആരിഫിനായുള്ള അന്വേഷണത്തിനിടെയാണ് അനധികൃത കെട്ടിടത്തെക്കുറിച്ച് വിവരം പൊലീസിന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

