'വധശ്രമം, കലാപശ്രമം, നിരോധരാജ്ഞാലംഘനം’; 'ചലോ സൻസദ്' മാർച്ചിലെ പ്രതിഷേധക്കാർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്
text_fieldsന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങൾ ആവശ്യപ്പെട്ടും പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കോക്ക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തിയ 'ചലോ സൻസദ്' മാർച്ചിൽ പങ്കെടുത്ത പ്രതിഷേധക്കാർക്കെതിരെ നിരോധനാജ്ഞ ലംഘനം, വധശ്രമം, കലാപശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. കർത്തവ്യ പഥ് പൊലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള ഗൗരവമേറിയ വകുപ്പുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
മാർച്ചിനിടെ റാഫി മാർഗിലെ റെയിൽ ഭവന് സമീപം സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധക്കാർ പാർലമെന്റിലേക്ക് കടന്നുകയറാൻ ശ്രമിച്ചെന്നാണ് പൊലീസ് ഭാഷ്യം. സുരക്ഷാ ഉദ്യോഗസ്ഥരെ വളഞ്ഞുവെച്ച് ആക്രമിക്കുകയും കല്ലുകളും ചെരിപ്പുകളും എറിയുകയും ചെയ്തുവെന്നും ഇൻസ്‌പെക്ടറുടെ പരാതിയിൽ ആരോപിക്കുന്നുണ്ട്.
അതേസമയം, പ്രതിഷേധക്കാരെ പൊലീസ് അതിക്രൂരമായി അടിച്ചമർത്തുകയായിരുന്നുവെന്ന് സമരക്കാർ ആരോപിക്കുന്നു. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ലാത്തിയിൽ ആണിയടിച്ച് ആക്രമിച്ചതായും പെല്ലെറ്റ് തോക്കുകൾ ഉപയോഗിച്ചതായും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. യൂണിഫോമോ ഔദ്യോഗിക നെയിംപ്ലേറ്റോ ഇല്ലാത്ത ചില വ്യക്തികൾ ക്രൂരമായി വിദ്യാർഥികളെ മർദ്ദിച്ചതായും, ഇതിനെതിരെയാണ് സമരക്കാർ പ്രതിരോധം തീർത്തതെന്നും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പ്രതിഷേധത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾക്കും പൊതുസ്വത്തുക്കൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അക്രമം അഴിച്ചുവിട്ട ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ലഘുവായ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തേണ്ടി വന്നുവെന്നും അധികൃതർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്. കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, ഒപ്പം വധശ്രമം തുടങ്ങിയ ബി.എൻ.എസ് (ഭാരതീയ ന്യായ സംഹിത) വകുപ്പുകൾ പ്രകാരമാണ് ഡൽഹി പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകളും പ്രതിഷേധങ്ങളുമാണ് രൂപപ്പെട്ടിരിക്കുന്നത്.
അതേസമയം, കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കയേ തീരൂ എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്കൊപ്പം ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയാണ്, പ്രധാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. ജനപഥിന് പുറത്ത് മാധ്യമപ്രവർത്തകരെ കണ്ട് രാഹുൽ ഗാന്ധി, വിദ്യാർത്ഥികൾക്ക് മൂന്ന് ആവശ്യങ്ങളുണ്ടെന്നും ഇവയിൽ വിട്ടവീഴ്ച ചെയ്യാനാവില്ലെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

