‘ചർച്ചിൽ കയറി യുവതികളെ മർദിച്ചു, 300 മീറ്റർ വലിച്ചിഴച്ചു, വസ്ത്രം വലിച്ചു കീറി’ -ഒഡിഷയിൽ ക്രിസ്ത്യാനികൾക്ക് നേരെ നടന്നത് ക്രൂരമായ ആക്രമണമെന്ന് വസ്തുതാന്വേഷണ സംഘം
text_fieldsന്യൂഡൽഹി: ഒഡിഷ ഗജപതി ജില്ലയിലെ ജൂബ ഗ്രാമത്തിൽ സ്ത്രീകൾ അടക്കമുള്ള ക്രിസ്തുമത വിശ്വാസികൾക്ക് നേരെ നടന്നത് ക്രൂരമായ ആക്രമണമെന്ന് വസ്തുതാന്വേഷണ സംഘം. ചർച്ചിൽ കയറി അതിക്രമം അഴിച്ചുവിട്ട പൊലീസുകാരടക്കമുള്ള സംഘം പുരോഹിതന്മാരെയും കുട്ടികളെയും ലാത്തികൊണ്ട് ആക്രമിച്ചതായും സ്ത്രീകളെ ഉപദ്രവിച്ചതായും ഇവർ വെളിപ്പെടുത്തി.
മാർച്ച് 22 ന് ഒഡീഷ പൊലീസ് നടത്തിയ അതിക്രമത്തെ കുറിച്ച് ഏഴ് അഭിഭാഷകരും ഒരു സാമൂഹിക പ്രവർത്തകയും അടങ്ങുന്ന സ്വതന്ത്ര സംഘമാണ് അന്വേഷണം നടത്തിയത്. ക്ലാര ഡിസൂസ, ഗീതാഞ്ജലി സേനാപതി, തോമസ് ഇഎ, കുലകാന്ത് ദണ്ഡസേന, സുജാത ജെന, അഞ്ജലി നായക്, അജയ കുമാർ സിംഗ്, സുബാൽ നായക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളിയിൽ നടന്ന ആദ്യത്തെ പൊലീസ് ആക്രമണമാണിതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ചർച്ചിൽ കയറി യുവതികളെ മർദിക്കുകയും 300 മീറ്ററോളം വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. കോന്ധ് ആദിവാസി വിഭാഗത്തിൽപ്പെട്ട നാല് യുവതികളും പെൺകുട്ടികളും 12 വയസ്സ് പ്രായമുള്ളവരുമടക്കം എട്ടുപേരാണ് ഞായറാഴ്ച പ്രാർത്ഥനയ്ക്കും കുർബാനയ്ക്കും തയ്യാറെടുക്കുന്നതിനായി ചർച്ചിലെത്തിയത്. ഇതിനിടെ ഏകദേശം 15 പൊലീസ് ഉദ്യോഗസ്ഥർ ചർച്ചിൽ അതിക്രമിച്ചു കയറുകയായിരുന്നു.
‘ആക്രമണോത്സുകരായ പൊലീസുകാർ ഉപകരണങ്ങൾ തകർക്കുകയും പള്ളിയുടെ പവിത്രത അശുദ്ധമാക്കുകയും ചെയ്തു. വാറന്റില്ലാതെ പൊലീസ് പള്ളിയിൽ പ്രവേശിച്ചത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 298ഉം പൊലസ് ലംഘിച്ചു’ -റിപ്പോർട്ടിൽ പറയുന്നു.
“കോന്ധ് ആദിവാസി വിഭാഗത്തിൽപ്പെട്ട രണ്ട് യുവതികളെ പള്ളിക്കുള്ളിൽവെച്ച് പൊലീസ് ലാത്തികൊണ്ട് മർദിച്ചു. ഏകദേശം 300 മീറ്റർ അകലെയുള്ള പൊലീസ് ബസിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. അക്രമം കണ്ട് ഭയന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾ, സഹായം അഭ്യർത്ഥിച്ച് കോമ്പൗണ്ടിനുള്ളിൽ താമസിച്ചിരുന്ന പുരോഹിതരുടെ അടുത്തേക്ക് ഓടി. പെൺകുട്ടികളുടെ നിലവിളി കേട്ട് പോർട്ടിക്കോയിലേക്ക് വന്ന സബാർ ആദിവാസി വിഭാഗത്തിൽപ്പെട്ട 38 വയസ്സുള്ള പാചകക്കാരിയെയും പൊലീസ് ക്രൂരമായി മർദിച്ചു. ഇവരുടെ വസ്ത്രങ്ങളടക്കം കീറിയ നിലയിലായിരുന്നു’ -റിപ്പോർട്ടിൽ പറയുന്നു.
’സ്ത്രീകളിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. അവ ഇതുവരെ അവർക്ക് തിരികെ നൽകിയിട്ടില്ല. രണ്ട് കത്തോലിക്കാ പുരോഹിതന്മാരെയും പൊലീസ് ആക്രമിച്ചു. പുരോഹിതന്മാരെ ആളുകളെ മതം മാറ്റുന്ന പാകിസ്താനികൾ ആണെന്ന് ആരോപിച്ചാണ് മർദിച്ചത്.
പുരോഹിതരുടെ താമസസ്ഥലത്തുനിന്ന് പോലീസുകാർ 40,000 രൂപ കൈക്കലാക്കി. ഗ്രാമത്തിലെ 20 ഓളം മോട്ടോർ സൈക്കിളുകളും വീടുകളിലെ ടിവി സെറ്റുകളും നശിപ്പിച്ചു. അരി, നെല്ല്, കോഴി, മുട്ട എന്നിവയുൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും നശിപ്പിച്ചു’ -റിപ്പോർട്ടിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.