കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പശ്ചിമബംഗാളിൽ ദുർഗ പൂജയെ രാഷ്ട്രീയ കളമാക്കാനൊരുങ്ങി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പ്രധാന എതിരാളിയായ ബി.ജെ.പിയും. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ദുർഗ പൂജാ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നത്.
ബി.ജെ.പി മഹിളാ മോര്‍ച്ചയുടെ സാസ്കാരിക വിഭാഗമായ ഇസെഡ്‌സിയുടെ ആഭിമുഖ്യത്തിലുള്ള ദുർഗ പൂജയിൽ പ്രധാനമന്ത്രി പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിൻെറ സാംസ്‌കാരിക മന്ത്രാലയത്തിൻെറ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഇസെഡ്‌സിയുടെ പൂജ ആഘോഷങ്ങൾ ഒക്ടോബർ 22ന് മോദി നിർവഹിക്കും.
ദുര്‍ഗ പൂജയുടെ ആദ്യ ദിനമായ ശഷ്ഠിക്ക് നരേന്ദ്ര മോദി ഒന്നിലധികം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ബംഗാളിെല ജനങ്ങളുമായി സംവദിക്കും. കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്കിലെ പ്രധാന പൂജാ പന്തൽ ഉദ്ഘാടനം ചെയ്തത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു.
പശ്ചിമ ബംഗാളിലെ പ്രധാന ആഘോഷമായ ദുർഗ പൂജ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായാണ് ഇരു വിഭാഗവും കാണുന്നത്. കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജയുടെ രണ്ട് പ്രധാന സംഘാടക സമിതികളില്‍ അംഗങ്ങളായ ബി.ജെ.പി നേതാക്കളെ പുറത്താക്കകിയത് തൃണമൂലിൻെറ സമ്മര്‍ദ്ദ തന്ത്രം മൂലമാണ് ആരോപണം ഉയർന്നിരുന്നു. തൃണമൂൽ സ്വാധീനമുള്ള പൂജാ പന്തലുകൾക്ക് ഒരു തരത്തിലുള്ള സഹായവും സേവനവും നൽകില്ലെന്ന് ബി.ജെ.പി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം പൂജാ പന്തലുകൾക്ക് ധനസഹായവും സൗകര്യങ്ങളും ഒരുക്കി നൽകി തൃണമൂൽ മുന്നേറ്റം നടത്തുകയാണ്. ബംഗാളിലെ 10 ജില്ലകളിലായി 69 ദുര്‍ഗ പൂജ പന്തലുകള്‍ മമത ബാനര്‍ജി ഉദ്ഘാടനം ചെയ്തു. പൂജ പന്തലൊരുക്കുന്നതിന് സര്‍ക്കാര്‍ 50000 രൂപ വീതം ധനസഹായവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഒട്ടാകെ 37,000ത്തോളം ദുർഗ പൂജ പന്തലുകളാണ് ഒരുങ്ങുന്നത്.