പി.എം.കെ: അൻപുമണി വിഭാഗത്തിന് അംഗീകാരം
text_fieldsചെന്നൈ: പാട്ടാളി മക്കൾ കക്ഷി (പി.എം.കെ)യിലെ അൻപുമണി വിഭാഗത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം. ഇതനുസരിച്ച് 2026 ആഗസ്റ്റ് ഒന്നു വരെ ഡോ. അൻപുമണി രാമദാസിന് പി.എം.കെ പ്രസിഡന്റ് പദവിയിൽ തുടരാം. പാർട്ടിയുടെ അംഗീകൃത തെരഞ്ഞെടുപ്പ് ചിഹ്നവും (മാമ്പഴം) അനുവദിച്ചു. തിങ്കളാഴ്ച ചെന്നൈ ടി.നഗറിലെ ഓഫിസിൽ പാർട്ടി വക്താവ് അഡ്വ. കെ. ബാലുവാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഒരു വർഷക്കാലമായി പി.എം.കെ സ്ഥാപക പ്രസിഡന്റായ ഡോ.എസ്. രാമദാസും മകനും മുൻ കേന്ദ്ര മന്ത്രിയുമായ ഡോ. അൻപുമണി രാമദാസും തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഏറ്റവും ഒടുവിൽ അൻപുമണിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി രാമദാസ് പ്രഖ്യാപിക്കയും ചെയ്തു.
പിന്നാലെ, ആഗസ്റ്റിൽ അൻപുമണിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ കൗൺസിൽ യോഗ തീരുമാനവും പ്രമേയങ്ങളും അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കമീഷന് കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിയുണ്ടായത്. ബി.ജെ.പിയെ അനുകൂലിച്ചും ഡി.എം.കെ സർക്കാറിനെ എതിർത്തുമാണ് അൻപുമണി മുന്നോട്ട് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

