മോദിയുടെ നേപ്പാൾ സന്ദർശനവും കർണാടക തെരഞ്ഞെടുപ്പും തമ്മിലെന്ത്?
text_fieldsന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ രണ്ടു ദിവസത്തെ നേപ്പാൾ സന്ദർശനത്തിന് മറ്റു ചില മാനങ്ങൾ കൂടിയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ. രാമന്‍റെയും സീതയുടേയും വിവാഹം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ജനക്പുർ ക്ഷേത്രത്തിലാണ് മോദിയുടെ ആദ്യ സന്ദർശനം. സീതയുടെ ജന്മസ്ഥലമായാണ് ജനക്പുർ കണക്കാക്കപ്പെടുന്നത്. ജനക്പുരിൽ നിന്നും അയോധ്യയിലേക്ക് നേരിട്ട് ബസ് സർവീസ് ഏർപ്പെടുത്തുമെന്ന് ഇന്നത്തെ സന്ദർശനത്തിൽ മോദി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ശനിയാഴ്ച, കർണാടകയിലെ വോട്ടർമാർ പോളിങ് ബൂത്തിലെത്തുന്ന ദിവസം പ്രധാനമന്ത്രി മുക്തനാഥ്, പശുപതിനാഥ് എന്നീ ക്ഷേത്രങ്ങളിലും സന്ദർശനം നടത്തും. ശിവനെ ആരാധിക്കുന്ന ലിംഗായത്ത് വിഭാഗക്കാരുടെ പ്രീതി പിടിച്ചുപറ്റാൻ പശുപതിനാഥ ക്ഷേത്ര സന്ദർശനത്തിനാവുമെന്ന് മോദി കരുതുന്നു. മറ്റൊരു രാജ്യത്ത് ക്ഷേത്രത്തിൽ മോദി നടത്തുന്ന ജ്യോതിർലിംഗ പ്രാർഥനയും പ്രഖ്യാപനങ്ങളും െടലിവിഷനിലൂടെ കാണുന്ന വോട്ടർമാർ സ്വാധീനിക്കപ്പെടുമെന്ന് തന്നെയാണ് ഇതുവരെയുള്ള അനുഭവം.
കൃത്യസമയത്ത് കണക്കുകൂട്ടി കാര്യങ്ങൾ ചെയ്യുന്നതിലും രാഷ്ട്രീയ ലാഭം കൊയ്യുന്നതിലും മോദി എന്നും മിടുക്ക് കാണിച്ചിട്ടുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ദിവസം മോദി റോഡ് ഷോ നടത്തിയത് ടെലിവിഷനിൽ വീണ്ടും വീണ്ടും ടെലികാസ്റ്റ് ചെയ്തിരുന്നു. ഇതുപോലെ അദ്ദേഹം നടത്തിയ ജലവിമാന യാത്രയും വോട്ടർമാരിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞു എന്നാണ് വിലയിരുത്തൽ.
2014ലും ഇന്ത്യയിൽ പല ഭാഗത്തും വോട്ടിങ് നടക്കുമ്പോൾ മോദി വാരാണാസിയിൽ റോഡ് ഷോ നടത്തി ജനങ്ങളെ ഞെട്ടിച്ചു. 'ഗംഗാ മാതാ എന്നെ വിളിച്ചു ഞാൻ വന്നു' എന്ന വാചകം പിന്നീട് തെരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന് ഏറെ ഗുണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.