Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടേത്...

മോദിയുടേത് 'പൊറുക്കാനാകാത്ത' നടപടി- കോവിഡ് ഇല്ലാതാക്കുന്നതിനെക്കാൾ പ്രാധാന്യം കൊടുത്തത് വിമർശനങ്ങളെ പ്രതിരോധിക്കാൻ

text_fields
bookmark_border
മോദിയുടേത് പൊറുക്കാനാകാത്ത നടപടി- കോവിഡ് ഇല്ലാതാക്കുന്നതിനെക്കാൾ പ്രാധാന്യം കൊടുത്തത് വിമർശനങ്ങളെ പ്രതിരോധിക്കാൻ
cancel

ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗം ഇന്ത്യയെ മുൾമുനയിൽ നിർത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്ത് നിന്നുണ്ടായത് 'പൊറുക്കാനാകാത്ത' നടപടികളാണെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ 'ദി ലാന്‍സെറ്റ്'. കോവിഡിനെ ഇല്ലാതാക്കുന്നതിനേക്കാൾ മോദി പ്രാധാന്യം നൽകിയത് ട്വിറ്ററിൽ ഉയരുന്ന വിമർശനങ്ങൾ ഇല്ലാതാക്കാനാണെന്ന് ലാൻസെറ്റ് ചൂണ്ടിക്കാട്ടി. പുതിയ ലക്കത്തിന്‍റെ മുഖപ്രസംഗത്തിലാണ് ലാൻസെറ്റ് മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നത്. വിമർശനങ്ങളും തുറന്ന സംവാദങ്ങളും അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രി മോദി നടത്തിയ ശ്രമങ്ങള്‍ ഒരിക്കലും 'പൊറുക്കാൻ' കഴിയാത്തതാണെന്നാണ് മുഖപ്രസംഗത്തിലുള്ളത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷനെ ഉദ്ധരിച്ചുകൊണ്ടുള്ള എഡിറ്റോറിയലിൽ ആഗസ്റ്റ് ഒന്നിനകം ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ 10 ലക്ഷം കടക്കുമെന്നും പറയുന്നു. 'അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സ്വയം വരുത്തിവെച്ച മഹാദുരന്തത്തിന് മോദി സര്‍ക്കാറിനായിരിക്കും പൂര്‍ണ ഉത്തരവാദിത്തം'- ലാന്‍സെറ്റ് ചൂണ്ടിക്കാട്ടുന്നു.

കോവിഡിന്‍റെ തീവ്രവ്യാപനം (സൂപ്പര്‍ സ്പ്രെഡ്) ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച് മോദി സർക്കാർ കുംഭമേള പോലുള്ള മതപരമായ ആഘോഷങ്ങൾക്ക് അനുമതി നൽകിയെന്നും രാജ്യത്തൊട്ടാകെയുള്ള ലക്ഷണക്കണക്കിന് ജനങ്ങളെ ക്ഷണിച്ചു കൊണ്ട് രാഷ്ട്രീയ റാലികള്‍ നടത്തിയെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. ഇത്തരത്തില്‍ മഹാദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച നിസ്സംഗതയും ആരോഗ്യസംവിധാനത്തിന്‍റെ പരാജയവും ലാന്‍സെറ്റ് എടുത്തു കാട്ടുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ആധികാരിക മെഡിക്കല്‍ ജേണലുകളിലൊന്നാണ് ബ്രിട്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ലാന്‍സെറ്റ്.

'ഇന്ത്യയിൽ നിന്നുള്ള യാതനയുടെ രംഗങ്ങൾ വേദനാജനകമായിരുന്നു. നിറഞ്ഞുകവിഞ്ഞ ആശുപത്രികൾ. ചികിത്സയൊരുക്കാൻ സംവിധാനങ്ങളില്ലാതെ ശ്വാസംമുട്ടുന്ന ആരോഗ്യപ്രവർത്തകർ. അവരിൽ ഏറെയും രോഗബാധിതരാകുകയും ചെയ്തു. ഓക്സിജൻ, ആശുപത്രി കിടക്കകൾ, മറ്റ് ചികിത്സ സംവിധാനങ്ങൾ എന്നിവ ഇല്ലെന്നുള്ള രോദനങ്ങളും അവ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളുമായിരുന്നു സമൂഹ മാധ്യമങ്ങൾ നിറയെ. മാർച്ച് ആദ്യം മുതൽ കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് ഉണ്ടാകുമെന്ന മുന്നറിയിപ്പുകളുണ്ടായിട്ടും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ അപകടം കഴിഞ്ഞു എന്ന തരത്തിലാണ് പെരുമാറിയത്. സര്‍ക്കാറിന്‍റെ കോവിഡ് ടാസ്‌ക് ഫോഴ്സ് മാസങ്ങളോളം കൂടിയില്ല. ഇന്ത്യ ആർജിത പ്രതിരോധ ശേഷി നേടിയെന്ന തരത്തിലുള്ള അബദ്ധധാരണയുടെ പുറത്തായിരുന്നു ഇത്. ഈ അവഗണനകൾ പ്രതിരോധ തയ്യാറെടുപ്പുകൾക്ക് രൂപം നൽകുന്നതിൽ അലംഭാവമുണ്ടാക്കി. അതേസമയം, ജനുവരിയില്‍ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആര്‍) നടത്തിയ സിറോസർവേയിൽ ജനസംഖ്യയുടെ 21 ശതമാനം പേര്‍ മാത്രമേ ആർജിത പ്രതിരോധ ശേഷി നേടിയിരുന്നുള്ളൂ എന്ന് കണ്ടെത്തിയിരുന്നു' -മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ വാക്സിനേഷൻ നയത്തെയും ലാൻസെറ്റ് വിമർശനവിധേയമാക്കി. 'കോവിഡ് ഭീഷണി മറികടന്നെന്ന ധാരണ ഇന്ത്യയുടെ വാക്സിനേഷൻ പരിപാടികൾ തുടങ്ങാൻ വൈകിച്ചു. ഇന്ത്യയുടെ വാക്സിനേഷന്‍ നയത്തില്‍ സംസ്ഥാനങ്ങളോട് ആലോചിക്കാതെ മാറ്റം വരുത്തിയത് സംസ്ഥാന തലത്തിലെ വാക്സിനേഷന്‍ പദ്ധതികളെ പ്രതിസന്ധിയിലാക്കി. ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കുകയും ആവശ്യത്തിന് വാക്സിനുകൾ ലഭ്യമാക്കാഞ്ഞത് അനാവശ്യമായ മത്സരം വിപണിയിലുണ്ടാക്കുകയും ചെയ്തു. വാക്സിനേഷന്‍ എത്രയും വേഗത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കണം. കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം' -എഡിറ്റോറിയൽ ആവശ്യപ്പെടുന്നു.

ഓക്സിജൻ ലഭ്യതയുടെ കാര്യത്തിൽ കേരളവും ഒഡീഷയുമൊക്കെ പോലുള്ള സംസ്ഥാനങ്ങള്‍ കാട്ടിയ കാര്യക്ഷമതയെ ലാൻസെറ്റ് അഭിനന്ദിക്കുകയും ചെയ്തു. ഈ സംസ്ഥാനങ്ങൾ ഓക്സിജന്‍ ലഭ്യതയുടെ കാര്യത്തിലെല്ലാം തയ്യാറെടുപ്പുകള്‍ നടത്തിയപ്പോള്‍ യുപി, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ വലിയ രീതിയിലുള്ള ഓക്സിജന്‍ ക്ഷാമവും ആശുപത്രി കിടക്കകളുടെ ദൗർലഭ്യവും ശവസംസ്‌കാരത്തിനുള്ള സൗകര്യക്കുറവും അനുഭവിച്ചു. തെറ്റ് സ്വയം ഏറ്റെടുത്ത് സുതാര്യമായും ഉത്തരവാദിത്തബോധത്തോടെയും കേന്ദ്ര നേതൃത്വം പെരുമാറണം. വാക്സിനേഷൻ പരിപാടികൾ വേഗത്തിലും കാര്യക്ഷമതയോടെയും നടപ്പാക്കണമെന്ന നിർദേശവും എഡിറ്റോറിയൽ മുന്നോട്ടുവെക്കുന്നു.

വിദേശത്തു നിന്നടക്കമുള്ള വാക്സിൻ ലഭ്യതയും ഗ്രാമീണ മേഖലയിലുള്ളവരിലേക്ക് വാക്സിൻ എത്തുന്നുണ്ടെന്നും ഉറപ്പാക്കണം. ആകെ ജനസംഖ്യയുടെ 65 ശതമാനവും ഗ്രാമീണ മേഖലയിലാണ്. ഇവരിലേക്ക് വാക്സിൻ എത്തിക്കാൻ പ്രാദേശിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ആശ വർക്കർമാരുടെയും സഹായം തേടണം. കോവിഡ് വ്യാപനവും മരണവും സംബന്ധിച്ച യഥാർഥ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്നും ആവശ്യമെങ്കിൽ ലോക്ഡൗൺ നടപ്പാക്കണമെന്നും എഡിറ്റോറിയൽ നിർദേശിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criticism against modi
News Summary - PM Modi’s attempts to stifle criticism during Covid pandemic ‘inexcusable’: Lancet
Next Story