സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കണം; പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ വിപണിയിൽ ഇടിവ്, ആഭരണ ഓഹരികൾ കൂപ്പുകുത്തി
text_fieldsമുംബൈ: രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഓഹരി വിപണിയിൽ വൻ ചലനമുണ്ടാക്കി. പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ പ്രമുഖ സ്വർണാഭരണ കമ്പനികളുടെ ഓഹരികൾ വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടു.
പ്രധാനമന്ത്രിയുടെ ആഹ്വാനം ഡിമാൻഡിനെ ബാധിക്കുമെന്ന ഭീതിയിൽ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്.
അസംസ്‌കൃത എണ്ണ കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ വസ്തുവാണ് സ്വർണം. സ്വർണം വാങ്ങുന്നത് വർധിക്കുമ്പോൾ ഇറക്കുമതി ചിലവ് ഉയരുകയും അത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ ബാധിക്കുകയും ചെയ്യുന്നു.
ഈ പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യം ഇടിയുന്നത് തടയാനും വിദേശനാണ്യ കരുതൽ ശേഖരം നിലനിർത്താനും സ്വർണം വാങ്ങുന്നത് കുറക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചത്. 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി ബിൽ 72 ബില്യൺ ഡോളറിൽ എത്തിയതായാണ് കണക്കുകൾ.
പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വർണത്തിന്റെ ആഗോള വിലയെ ബാധിക്കാനിടയില്ലെങ്കിലും ആഭ്യന്തര വിപണിയിൽ ഉപഭോക്തൃ വികാരത്തെ ഇത് സാരമായി ബാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വിവാഹ സീസണുകളിലും ഉത്സവ വേളകളിലും സ്വർണത്തിന് ലഭിക്കുന്ന വലിയ ഡിമാൻഡ് കുറയുന്നത് ജ്വല്ലറി ഗ്രൂപ്പുകളുടെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകർ.
സ്വർണം ഒരു ആസ്തി എന്ന നിലയിൽ സുരക്ഷിതമാണെങ്കിലും, ആഭരണ വിപണിയിലെ ഡിമാൻഡിലുണ്ടാകുന്ന നേരിയ കുറവ് പോലും ഓഹരി വിപണിയിൽ വലിയ പ്രതിഫലനമുണ്ടാക്കുമെന്ന് വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

