ന്യൂഡൽഹി: റോത്തങ്ങിലെ അടൽ തുരങ്കം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഹിമാലയൻ മലനിരകളെ തുരന്ന് നിർമിച്ച രാജ്യത്തിന്‍റെ അഭിമാന പദ്ധതിയായി കണക്കാക്കപ്പെടുന്ന തുരങ്കം പ്രധാനമന്ത്രി നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഏഴു മാസത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉദ്ഘാടന പരിപാടിയാണിത്.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് അടൽ തുരങ്കം നിർമ്മിച്ചത്. 3,086 കോടിയാണ് പദ്ധതിയുടെ നിർമാണച്ചെലവ്. മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം കുറക്കുമെന്നതാണ് തുരങ്കത്തിന്‍റെ പ്രാധാന്യം. പത്തു വർഷം കൊണ്ടാണ് പണി പൂർത്തിയാക്കിയത്.
ലോകത്തെ തന്നെ ഏറ്റവും വലിയ ഹൈവേ തുരങ്കമാണ് 1000അടി ഉയരവും 9.2 കിലോമീറ്റർ നീളവുമുള്ള നീളമുള്ള റോത്തങ് തുരങ്കം. അടൽ ബിഹാരി വാജ്പേയ് സർക്കാറാണ് തുരങ്കം നിർമിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ചൈനയുമായി അതിർത്തി സംഘർഷം നിലനിൽക്കേ പദ്ധതിക്ക് പ്രാധാന്യമേറെയാണ്.
ഉദ്ഘാടനത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന് മുൻപ് ലഡാക്കിലെ സൈനികരെ സന്ദർശിക്കാനും അയോദ്ധ്യ ഭൂമി പൂജക്കും പശ്ചിമബംഗാളിലെ ചുഴലിക്കാറ്റ് ബാധിത മേഖലകൾ സന്ദർശിക്കാനുമാണ് മോദി കോവിഡ് കാലത്ത് ഡൽഹി വിട്ട് പുറത്തുപോയത്. പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കൂടെയുണ്ടാകും.
മലയാളിയായ ചീഫ് എൻജിനീയർ കണ്ണൂർ സ്വദേശി കെ.പി. പുരുഷോത്തമനാണ് പദ്ധതിക്ക് നേത്വത്വം നൽകിയത്.