ആസ്ത്രേലിയൻ പ്രധാനമന്ത്രിയുമായി മോദിയുടെ ‘സമോസ കി ബാത്ത്’
text_fieldsന്യൂഡല്‍ഹി: ‘സ്കോമോസ’ തിന്നാലോ? പേര് കേട്ട് ഞെട്ടണ്ട. നമ്മുടെ സമോസ തന്നെ സാധനം. പക്ഷേ, പാകം ചെയ്തത് ആസ്ത്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആയതുകൊണ്ട് അദ്ദേഹം തന്നെ ഇട്ട പേരാണ് ‘സ്കോമോസ’ എന്ന്.
ജനപ്രിയ ഇന്ത്യന്‍ ലഘുഭക്ഷണമായ സമോസ ഉണ്ടാക്കി പരീക്ഷിക്കുക മാത്രമല്ല, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അത് പങ്കുവെക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയുള്ള ഈ ‘ഓഫറി’നോട് ഉടൻ മോദി പ്രതികരിക്കുകയും ചെയ്തു. കോവിഡിനെതിരേ വിജയം നേടിക്കഴിഞ്ഞാല്‍ ഒരുമിച്ച് സമോസകള്‍ ആസ്വദിക്കാമെന്നായിരുന്നു മോദിയുടെ മറുപടി.
‘ഞായറാഴ്ച സ്കോമോസയും മാങ്ങാ ചട്‌നിയും. നരേന്ദ്ര മോദിയുമായുള്ള ഈ ആഴ്ചത്തെ എെൻറ കൂടിക്കാഴ്ച വിഡിയോ ലിങ്ക് വഴിയാണെന്നത് ഖേദകരമാണ്. ഇവ വെജിറ്റേറിയനാണ്. ഇവ മോദിയുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- മോദിയെ ടാഗ് ചെയ്ത് സമോസയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് മോറിസൺ ഇങ്ങനെ കുറിച്ചു.
‘ഇന്ത്യന്‍ മഹാസമുദ്രം കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു, ഇന്ത്യന്‍ സമോസ കൊണ്ട് ഐക്യപ്പെട്ടിരിക്കുന്നു! കാഴ്ചയിൽ തന്നെ ഇവ രുചികരമാണ്. കോവിഡിനെതിരേ നിര്‍ണായക വിജയം നേടികഴിഞ്ഞാല്‍, നമ്മള്‍ ഒരുമിച്ച് സമോസകള്‍ ആസ്വദിക്കും. നാലാം തിയതിയിലെ നമ്മുടെ വിഡിയോ മീറ്റിങ്ങിനായി കാത്തിരിക്കുന്നു' -മോദി ട്വീറ്റ് ചെയ്തു.
രണ്ട് പ്രധാനമന്ത്രിമാരും ജൂണ്‍ 4നാണ് വിഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തികവും തന്ത്രപ്രധാനവുമായ ബന്ധം ഇതോടെ കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാട്ടുതീ പ്രതിസന്ധി മൂലം ജനുവരിയിൽ നിശ്ചയിച്ചിരുന്ന മോറിസണിെൻറ ഇന്ത്യൻ സന്ദർശനം റദ്ദാക്കിയിരുന്നു.
പിന്നീട് കോവിഡ് ഭീഷണി മൂലം യാത്രകൾ നിരോധിച്ചതിനാലാണ് ഇരു പ്രധാനമന്ത്രിമാരും വിഡിയോ കൂടിക്കാഴ്ച നടത്തുന്നത്. മെഡിക്കൽ, സാങ്കേതികം, വിദ്യാഭ്യാസം, കാർഷികം തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് ചർച്ച നടക്കുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.