രാഹുലിന് പതാക ഉയർത്താൻ അവസരമൊരുക്കിയത് മോദിയെന്ന് ബി.ജെ.പി
text_fieldsന്യൂ ഡൽഹി/ ജമ്മു: സർക്കാറിനും ആർ.എസ്.എസിനുമെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആക്രമണത്തെ വിമർശിച്ച് ബി. ജെ.പി. ശ്രീനഗറിലെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താൻ അവസരമൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടമാണെന്ന് സമ്മതിക്കാൻ ബി.ജെ.പി ഗാന്ധിയോട് ആവശ്യപ്പെട്ടു.
ആർട്ടിക്ക്ൾ 370 റദ്ദാക്കിയത് മോദിയുടെ നിർണായക നേതൃത്വമാണെന്ന് മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞു.
ആർട്ടിക്ക്ൾ 370 റദ്ദാക്കിയതിലൂടെ താഴ്വരയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കിയ മോദിക്കാണ് ഗാന്ധി ദേശീയ പതാക ഉയർത്തിയതിന്റെ ക്രെഡിറ്റ് നൽകേണ്ടതെന്ന് ജമ്മു-കശ്മീർ ബി.ജെ.പി അധ്യക്ഷൻ രവീന്ദർ റെയ്ന പറഞ്ഞു.
ബി.ജെ.പി-ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിനെതിരെ പ്രതിപക്ഷം ഒരുമിക്കും -രാഹുൽ
ശ്രീനഗർ: രാജ്യത്തെ പ്രതിപക്ഷ കക്ഷികൾക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാൻ അവർ ഒരുമിച്ചുനിൽക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
134 ദിവസം നീണ്ട ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച ശ്രീനഗറിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെക്കുനിന്ന് വടക്കുവരെ മാത്രമായിരിക്കാം ഭാരത് ജോഡോ യാത്ര സഞ്ചരിച്ചിട്ടുണ്ടാകുക, എന്നാൽ, അതിന്റെ സ്വാധീനം രാജ്യവ്യാപകമാണ്. ബി.ജെ.പി. രാജ്യത്തെ ഭരണഘടനപരമായി പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കുകയാണ്. ഇതിന്റെ അനന്തരഫലം ജമ്മു-കശ്മീരിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നമ്മൾ കണ്ടു കഴിഞ്ഞുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ജോഡോ യാത്ര നൽകിയത് സ്നേഹ സന്ദേശം -പ്രിയങ്ക ഗാന്ധി
ശ്രീനഗർ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്ര രാജ്യത്തിന്റെ മുക്കിലും മൂലയിലും പകർന്നത് സ്നേഹത്തിന്റെ സന്ദേശമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യാത്രയുടെ അവസാന ഘട്ടത്തിൽ ലാൽചൗക്കിലെ പ്രസിദ്ധമായ ക്ലോക്ക് ടവറിൽ ദേശീയ പതാകയുയർത്താൻ രാഹുലിനൊപ്പം പ്രിയങ്കയും എത്തിയിരുന്നു.
ഇന്ന് നടന്നത് ചരിത്രപ്രാധാന്യമുള്ള സംഭവമാണ്. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പിന്തുണമൂലമാണ് യാത്ര ലക്ഷ്യത്തിലെത്തിയതെന്ന് പ്രിയങ്ക ട്വീറ്റ്ചെയ്തു.
14 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെ 4, 080 കിലോമീറ്റർ സഞ്ചരിച്ച ‘ഭാരത് ജോഡോ യാത്ര’യുടെ സമാപനത്തോടനുബന്ധിച്ച് തിങ്കളാഴ്ച ശ്രീനഗറിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന വൻ റാലിയിൽ പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

