മോദി സ്പീക്കറുടെ പിറകിൽ ഒളിക്കുകയാണ്, മൂന്നു വനിതകൾ നിന്നപ്പോൾ സഭയിലേക്ക് വരാൻ ധൈര്യമില്ല -പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗം റദ്ദാക്കേണ്ടി വന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി എം.പി. ലോകസഭ സ്പീക്കർ ഓം ബിർളക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയായിരുന്നു പ്രിയങ്കയുടെ വിമർശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പീക്കറുടെ പിറകിൽ ഒളിക്കുകയാണെന്നും മൂന്നു വനിതകൾ നിലയുറപ്പിച്ചപ്പോൾ ലോകസഭയിലേക്ക് വരാനും മറുപടി പറയാനുമുള്ള ധൈര്യം പ്രധാനമന്ത്രിക്ക് ഇല്ലാതായെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. സഭയിലേക്ക് വരരുതെന്ന് മോദിക്ക് നിർദേശം നൽകിയതു കൊണ്ടാണ് അദ്ദേഹം വരാതിരുന്നതെന്ന സ്പീക്കറുടെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു മാധ്യമങ്ങളോടുള്ള പ്രിയങ്കയുടെ പ്രതികരണം.
പ്രധാനമന്ത്രിയെ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെ കോൺഗ്രസ് എം.പിമാർ അദ്ദേഹത്തിന്‍റെ ഇരിപ്പിടത്തിന് സമീപം തടിച്ചുകൂടിയെന്ന ആരോപണം പ്രിയങ്ക തള്ളിക്കളഞ്ഞു. സ്പീക്കർ ഓം ബിർള വ്യാഴാഴ്ച കോൺഗ്രസ് പാർട്ടിക്കെതിരെ വ്യാപക വിമർശനം നടത്തിയതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.
അവർ എന്തിനെയാണ് ഭയപ്പെടുന്നത്. ഒരു പുസ്തകത്തെയാണോ, എപ്സ്റ്റീൻ ഫയലുകളെക്കുറിച്ചാണോ അതോ കർഷകർ കഷ്ടപ്പെടുന്ന ഇന്ത്യ-യുഎസ് കരാറിനെക്കുറിച്ച് നമ്മൾ അവരെ ചോദ്യം ചെയ്യുന്നതാണോ എന്നും പ്രിയങ്ക ചോദിച്ചു.
"സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് പ്രധാനമന്ത്രി മറുപടി നൽകുമ്പോൾ കോൺഗ്രസ് എം.പിമാർ പ്രധാനമന്ത്രിയുടെ കസേരക്ക് സമീപം സംഘർഷം സൃഷ്ടിക്കുമെന്ന് വിവരം ലഭിച്ചു. അത്തരമൊരു സംഭവം നടന്നിരുന്നെങ്കിൽ, അത് രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യങ്ങളെ കീറിമുറിക്കുമായിരുന്നു. ഇത് തടയാൻ, പ്രധാനമന്ത്രി സഭയിൽ വരരുതെന്ന് ഞാൻ അഭ്യർഥിച്ചു" -എന്നായിരുന്നു ഓം ബിർളയുടെ പ്രസ്താവന. തന്‍റെ നിർദേശം സ്വീകരിച്ച് അനിഷ്ട സംഭവം ഒഴിവാക്കിയതിന് മോദിക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.
പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ രാഷ്ട്രപത്രിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പ്രസംഗിക്കാൻ അനുവദിക്കാതെ ഭരണപക്ഷ അംഗങ്ങളെ പ്രസംഗിക്കാൻ വിളിച്ചതോടെയാണ് ബുധനാഴ്ച ലോകസഭയിൽ കോൺഗ്രസ് എം.പിമാർ പ്രതിഷേധം തുടങ്ങിയത്.
കോൺഗ്രസ് വനിത എം.പിമാർ ഭരണപക്ഷ ബെഞ്ചുകൾക്കിടയിലേക്ക് കടന്നുകയറി പ്രധനമന്ത്രിയുടെ ഇരിപ്പിടം വളഞ്ഞതോടെ സഭാ നടപടികൾ വ്യാഴാഴ്ച നിർത്തിവെക്കേണ്ടി വന്നു. എന്നാൽ, വ്യാഴാഴ്ച രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്കുള്ള മറുപടി നൽകാൻ മോദി സഭയിൽ എത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

