പൗരത്വ നിയമം ഇന്ത്യൻ മുസ്ലിംകളെ ബാധിക്കില്ല -പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും ഇന്ത്യൻ മുസ്ലിംകളെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ നല്ല ഭാവിക്ക് വേണ്ടിയും ദലിതരുടെയും പീഡിതരുടെയും പുരോഗതിക്കുവേണ്ടിയുമാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. ഇതിന് പാർലമെന്‍റിന്‍റെ ഇരുസഭകളോടും ജനങ്ങൾ നന്ദി പറയണം. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാൻ മുഖ്യമന്ത്രിമാർക്കാവില്ല. മുഖ്യമന്ത്രിമാർ ഭരണഘടനയും സത്യപ്രതിജ്ഞയും പാലിക്കാൻ ബാധ്യസ്ഥരാണെന്നും ഡൽഹിയിൽ ബി.ജെ.പി റാലിയിൽ മോദി പറഞ്ഞു.
ബിൽ പാസായ ശേഷം ചിലർ ഭയം ജനിപ്പിക്കാൻ ശ്രമിക്കുന്നു. ഉന്നതർ പോലും വ്യാജ വീഡിയോകൾ പ്രചരിപ്പിച്ച് ഭീതി പരത്തുന്നു. തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളുമാണ് ഇതേക്കുറിച്ച് പ്രചരിപ്പിക്കുന്നത്. മുസ്ലിംകളെ തടവിൽ പാർപ്പിക്കുമെന്നത് നുണപ്രചരണം. എവിടെയാണ് തടവറകൾ സ്ഥാപിച്ചിട്ടുള്ളത്? രാജ്യത്ത് എവിടെയും എൻ.ആർ.സിയിൽ ഉൾപ്പെടാത്തവർക്ക് തടവറകൾ ഇല്ല. ആരുടെയും അവകാശം സർക്കാർ കവരുന്നില്ല. മതം നോക്കിയല്ല സർക്കാർ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. അർബൻ നക്സലുകളും കോൺഗ്രസും മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാജ്യത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തുകയാണ് -പ്രധാനമന്ത്രി വിമർശിച്ചു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ മുന്നൊരുക്കമായാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്തുടനീളം ശക്തിയാർജിക്കെ രാംലീല മൈതാനിയിൽ ബി.ജെ.പി റാലി നടത്തിയത്. കെജ്രിവാൾ സർക്കാർ ഡൽഹിക്കായി ഒന്നും ചെയ്തില്ല. ഡൽഹിയിലെ 40 ലക്ഷം പേർക്ക് സ്വന്തം ഭൂമി ഈ സർക്കാർ നൽകി. രണ്ടായിരത്തിലധികം ബംഗ്ലാവുകളിൽനിന്ന് വി.ഐ.പികളെ ഒഴിപ്പിച്ചു, എന്‍റെ വി.ഐ.പികൾ ജനങ്ങളാണ്. ചിലർ ജനങ്ങൾക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നു. വ്യാജ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽനിന്ന് ഡൽഹിക്കാർ മുക്തി നേടേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.