നിർണായക കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്; എല്ലാ മന്ത്രിമാരോടും ഡൽഹിയിൽ തുടരാൻ നിർദ്ദേശം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നിർണായക മന്ത്രിസഭാ യോഗം വ്യാഴാഴ്ച വൈകിട്ട് ചേരും. വൈകിട്ട് നാലുമണിക്ക് ഡൽഹിയിലെ സേവാ തീർഥത്തിലാണ് മന്ത്രിസഭായോഗം. സർക്കാറിനുള്ളിൽ രാഷ്ട്രീയ, സാമ്പത്തിക ചർച്ചകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാ കേന്ദ്രമന്ത്രിമാരോടും രാജ്യതലസ്ഥാനത്ത് തന്നെ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രി വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാലുടൻ യോഗം നടക്കും. എല്ലാ കാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും പങ്കെടുക്കുമെന്നാണ് വിവരം.
പശ്ചിമേഷ്യൻ സംഘർഷവും ഇന്ത്യയിൽ അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുമെന്നാണ് ദേശീയമാധ്യമങ്ങൾക്ക് ലഭിച്ച വിവരം. എണ്ണവില, ഇന്ധന വിതരണ ശൃംഖല, പണപ്പെരുപ്പം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതിനിടെയാണ് നിർണായക യോഗം.
വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പ്രധാനമന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. പ്രതിസന്ധി നിരീക്ഷിക്കുന്നതിനും ഇന്ത്യയെ ഇതിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുന്നതിനുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ മന്ത്രിമാരുടെ ഒരു ഉന്നതാധികാര സമിതി സർക്കാർ രൂപീകരിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മല സീതാരാമൻ, ഹർദീപ് സിങ് പുരി എന്നിവർ സമിതിയിൽ അംഗങ്ങളാണ്. സർക്കാർ 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു.
ജൂൺ 10ന് മോദി 3.0 സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ മന്ത്രിസഭാ വികസനവും പുനഃസംഘടനയും ഉണ്ടാകുമെന്ന ഊഹാപോഹങ്ങൾ ശക്തമാകുന്നതിനാൽ യോഗത്തിന് രാഷ്ട്രീയ പ്രാധാന്യവും ലഭിക്കുന്നുണ്ട്. പുനഃസംഘടനയും വിപുലീകരണവും സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജൂൺ രണ്ടാം വാരത്തിൽ കേന്ദ്ര മന്ത്രി സഭയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും നേരത്തേ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

