തമിഴ് സിനിമയെ അഴിച്ചുപണിത ഭാഗ്യരാജ്
text_fieldsഭാഗ്യരാജിന്റെ പത്നി പൂർണിമയെ മുഖ്യമന്ത്രി വിജയ് ആശ്വസിപ്പിക്കുന്നു
ബാലചന്ദര്‍, ഭാരതിരാജ, ഭാഗ്യരാജ്, ബാലു മഹേന്ദ്ര.. എഴുപതുകളുടെ രണ്ടാം പകുതിയില്‍ തമിഴ് സിനിമയെ പുതുക്കിപ്പണിത നാലു സംവിധായകര്‍. കോടമ്പാക്കം തിരനാടകങ്ങളുടെ ചിട്ടവട്ടങ്ങളെ ഒട്ടുംവകവെക്കാതെയാണ് അവര്‍ നാലു പേരും സിനിമകളുണ്ടാക്കിയതെങ്കിലും, ജനപ്രീതിയില്‍ ഭാഗ്യരാജ് തന്നെയായിരുന്നു എന്നും ഒരുപടി മുന്നില്‍. മറ്റു മൂന്നു പേരും അതാതു കാലത്തെ വലിയ താരങ്ങളെ ഉപയോഗപ്പെടുത്തി വന്‍വിജയങ്ങളുണ്ടാക്കിയപ്പോള്‍ ഭാഗ്യരാജ് സ്വന്തമായി വെട്ടിത്തെളിച്ച വഴിയിലൂടെ നടന്ന് സ്വയമൊരു താരമായി ഉദിച്ചുയരുകയായിരുന്നു. "ഞാനും കമലഹാസനുമൊന്നുമല്ല, ഭാഗ്യരാജാണ് യഥാര്‍ഥ സൂപ്പര്‍താരം. മറ്റാരോ എഴുതിവച്ചത് അഭിനയിച്ചാണ് ഞങ്ങള്‍ കയ്യടി നേടുന്നത്. ഭാഗ്യരാജാവട്ടെ തന്റെ ഇഷ്ടത്തിനനുസരിച്ച് സിനിമകള്‍ എഴുതി സംവിധാനം ചെയ്ത് അഭിനയിക്കുന്നു"-സാക്ഷാല്‍ രജനീകാന്ത് തന്നെ ഒരിക്കല്‍ അത് തുറന്നു പറഞ്ഞു.
ഭാഗ്യരാജ്, കെ.ബാലചന്ദറിനെപ്പോലെ വിപ്ലവകരമായ പ്രമേയങ്ങള്‍ കൊണ്ട് വെള്ളിത്തിരയെ തീപ്പിടിപ്പിക്കുകയോ ഭാരതിരാജയെപ്പോലെ സിനിമയെ അപ്പാടെ ഗ്രാമങ്ങളിലേക്ക് മാറ്റിക്കെട്ടുകയോ ബാലുമഹേന്ദ്രയെപ്പോലെ തമിഴ്ത്തിരയെ ദൃശ്യഭംഗിയുടെ ആഘോഷമാക്കി മാറ്റുകയോ ചെയ്തില്ല. ഗ്രാമങ്ങള്‍ പട്ടണങ്ങളായി വളരുകയും മധ്യവര്‍ഗം ശക്തിപ്രാപിക്കുകയും ചെയ്തുകൊ ണ്ടിരുന്നൊരു കാലത്ത്, ഭാഗ്യം തേടി നാട്ടിന്‍പുറങ്ങളില്‍ നിന്നു പുറപ്പെട്ട സാദാമനുഷ്യരെ കഥാപാത്രങ്ങളാക്കി ഭാഗ്യരാജ് സിനിമയുണ്ടാക്കി. ഒറ്റമുണ്ടുടുത്ത്, കട്ടിക്കണ്ണട വെച്ച്, റബര്‍ ചെരുപ്പിട്ട് തോളിലൊരു സഞ്ചിയും തൂക്കി നടക്കുന്ന നായകന്മാരെ തമിഴിലെ മുഖ്യധാരാ സിനിമയ്ക്ക് കാണിച്ചുകൊടുത്തത് ഭാഗ്യരാജായിരുന്നു. ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കുമിടയ്ക്ക്, പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമിടയ്ക്ക്, പഠിച്ചവര്‍ക്കും പാമരമക്കള്‍ക്കുമിടയ്ക്ക് എവിടെയോ ആയിരുന്നു ഭാഗ്യരാജിന്റെ കഥാപാത്രങ്ങള്‍. അബദ്ധം പിണയുന്ന, അറിവില്ലായ്മ മറച്ചുവെക്കാനറിയാത്ത, ഇല്ലായ്മയില്‍ തളര്‍ന്നു പോകാത്ത മനുഷ്യര്‍. അവരെ ഗ്രാമവാസികള്‍ സ്വന്തം അയല്‍ക്കാരായും, നഗരങ്ങളിലെ പ്രേക്ഷകര്‍ തൊട്ടടുത്ത വീട്ടില്‍ താമസിക്കാനെത്തിയ വാടകക്കാരായും കണ്ടു. അവരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും തമിഴ് പ്രേക്ഷകര്‍ ഒപ്പം നിന്നു. അതിമാനുഷരായ നായകന്മാര്‍ അരങ്ങുവാഴുന്ന കോടമ്പാക്കത്തെ വെള്ളിത്തിരയില്‍ അല്‍പ്പപ്രാണികളായ സാദാമനുഷ്യര്‍ക്കും ഇത്തിരി ഇടമുണ്ടെന്ന് ഭാഗ്യരാജ് കാണിച്ചു കൊടുത്തു. ഭാഗ്യരാജ് എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം "അന്ത ഏഴ് നാളുകളി"ലെ പാലക്കാട് മാധവനെപ്പോലെ എത്രയോ നായകന്മാരുടെ പേരുകള്‍ തമിഴ് പ്രേക്ഷകര്‍ പഴഞ്ചൊല്ലു പോലെ എന്നും ഓര്‍ത്തിരിക്കും.
ഭാരതിരാജയ്‌ക്കൊപ്പം നിന്നാണ് ഭാഗ്യരാജ് സിനിമ പഠിച്ചതെങ്കിലും എന്തെങ്കിലുമൊരു സാമ്യം അവരുടെ സിനിമകള്‍ തമ്മിലുണ്ടായിരുന്നില്ല. എന്നു മാത്രമല്ല, ഗ്രാമപ്പടങ്ങളുടെ മാത്രം സംവിധായകനെന്ന മുദ്ര മായ്ക്കാന്‍ ഭാരതിരാജ "സികപ്പു റോജാക്ക "ളും "കൈദിയിന്‍ ഡയറി " യും എടുത്തപ്പോള്‍ എഴുത്തുകാരനായി ഒപ്പം നിന്നത് ഭാഗ്യരാജായിരുന്നു.
തന്നെത്തന്നെ നോക്കി കളിയാക്കിച്ചിരിക്കാനുള്ള അസാമാന്യ പാടവം ഭാഗ്യരാജിനുണ്ടായിരുന്നു-നമ്മുടെ ശ്രീനിവാസനെപ്പോലെ. ചമഞ്ഞൊരുങ്ങിയാല്‍ ഗ്ലാമറില്‍ അക്കാലത്തെ ഏതു വലിയതാരത്തിനുമൊപ്പം നില്‍ക്കാമായിരുന്നിട്ടും, സഹതാപം തോന്നിക്കുന്ന ലക്ഷണങ്ങളോടെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ അദ്ദേഹം മടിച്ചില്ല.അസാധ്യമായ തിരക്കഥകളായിരുന്നു എക്കാലത്തും ഭാഗ്യരാജിന്റെ ഏറ്റവും വലിയ കരുത്ത്. കഥയുടെ ഓരോ തിരിവുകളിലും അത് കാണികള്‍ക്കായി അതുവരെ അജ്ഞാതമായ അദ്ഭുതങ്ങള്‍ ഒരുക്കിവച്ചു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച തിരക്കഥയെന്നാണ് "അന്ത ഏഴ് നാളുകളെ " സാക്ഷാല്‍ മണിരത്‌നം വിശേഷിപ്പിച്ചത്. സൗഹൃദങ്ങളുടെ ആഘോഷം കൂടിയായിരുന്നു ഭാഗ്യരാജ്. എണ്‍പതുകളിലെ താരങ്ങള്‍ ലിസിയുടെയും സുഹാസിനിയുടെയും നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന സംഗമത്തില്‍ ഭാഗ്യരാജ് പതിവായി പങ്കെടുത്തു. മറ്റു സംവിധായകരുടെ പടങ്ങളില്‍ അഭിനയിക്കാന്‍ മടിച്ച ആദ്യകാലങ്ങളിലും രജനീകാന്തുമായുള്ള സൗഹൃദത്തിന്റെ പേരില്‍ "അന്‍പുള്ള രജനീകാന്തിലും " "ഞാന്‍ സികപ്പു മനിതനിലും " ഭാഗ്യരാജ് അഭിനയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

