‘മോദിയെ പ്രീതിപ്പെടുത്താൻ ജനങ്ങളോട് ഇമ്മാതിരി നുണകൾ പറയുന്നത് നിർത്തിക്കൂടേ, ഈ വിഷയത്തിൽ സംവാദത്തിന് തയാറുണ്ടോ?’; പവൻ കല്യാണിനെ വെല്ലുവിളിച്ച് പ്രകാശ് രാജ്
text_fieldsഅമരാവതി: വനിതാ സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണയം നടത്താനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. ബിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ടുള്ള ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ സമൂഹമാധ്യമ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രീതിപ്പെടുത്താൻ വേണ്ടി ജനങ്ങളോട് ഇത്തരം നുണകൾ പറയുന്നത് നിർത്താൻ പവൻ കല്യാണിനോട് ആവശ്യപ്പെട്ട പ്രകാശ് രാജ്, കേന്ദ്രത്തിന്റെ നീക്കം ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ദുർബലപ്പെടുത്തുമെന്നും പറഞ്ഞു. കൂടാതെ വിഷയത്തിൽ പവൻ കല്യാണിനെ സംവാദത്തിനും പ്രകാശ് രാജ് ക്ഷണിച്ചു.
‘മോദിയെ പ്രീതിപ്പെടുത്താനായി ജനങ്ങളോട് ഇമ്മാതിരി നുണകൾ പറയുന്നത് നിർത്തൂ. വനിതാ സംവരണ ബിൽ 2023ൽ തന്നെ അംഗീകരിച്ചു. അത് ഇപ്പോഴും പാസാക്കാം. എന്നാൽ ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ദുർബലപ്പെടുത്തുന്ന ഡീലിമിറ്റേഷൻ ബിൽ പാസാക്കാനാണ് നിങ്ങളുടെ സംഘം ആഗ്രഹിച്ചത്. നിങ്ങളെ ഉപമുഖ്യമന്ത്രിയാക്കിയ ആന്ധ്രയിലെ ജനങ്ങളുടെ ആത്മാഭിമാനവും സംസ്ഥാനത്തിന്റെ അവകാശങ്ങളും വിറ്റ് കാശാക്കരുതെന്ന് അഭ്യർഥിക്കുന്നു. വിശദീകരിക്കാൻ നിങ്ങളോട് സംവാദത്തിന് ഞാൻ തയാറാണ്. നിങ്ങൾ തയാറാണോ...’ -പ്രകാശ് രാജ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
വനിത സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാറിന്റെ നീക്കം ലോക്സഭയിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു. മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ബിൽ പരാജയപ്പെടുകയായിരുന്നു. പ്രതിപക്ഷത്തിന്റെ നീക്കത്തിനെതിരെ എൻ.ഡി.എയുടെ ഭാഗമായ പാർട്ടികളും നേതാക്കളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ നിയമസഭകളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള ചരിത്ര അവസരം പ്രതിപക്ഷം മനപൂർവം തടഞ്ഞുവെന്നതായിരുന്നു പവൻ കല്യാണിന്റെ വിമർശനം.
ഭാരതത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്യുന്ന പരിവർത്തനാത്മക പരിഷ്കാരങ്ങളെ പിന്തുണയ്ക്കാനുള്ള ഉദ്ദേശ്യം പ്രതിപക്ഷത്തിന് ഇല്ലെന്ന് അവരുടെ നിലപാട് വ്യക്തമാക്കുന്നു. വനിതാ സംവരണ ബില്ലിനെ പിന്തുണക്കാൻ വിസമ്മതിച്ചതിലൂടെ അവർ വീണ്ടും ദേശീയ പുരോഗതിക്ക് മുകളിൽ രാഷ്ട്രീയ കണക്കുകൂട്ടലുകൾ സ്ഥാപിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണത്തിനും ലിംഗ നീതിക്കും വേണ്ടിയുള്ള ദീർഘകാലമായുള്ള ചുവടുവയ്പ്പ് വൈകിപ്പിച്ചുവെന്നുമായിരുന്നു പവൻ കല്യാണിന്റെ വിമർശനം. കൂടാതെ ബിൽ കൊണ്ടുവന്ന കേന്ദ്രസർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പവൻ കല്യാൺ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

