വിമാന ദുരന്തം: 80 പേരെ തിരിച്ചറിഞ്ഞു, 33 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി
text_fieldsഅഹ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 80 പേരെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 33 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായി അഡീഷനൽ സിവിൽ സൂപ്രണ്ട് ഡോ. രജനീഷ് പട്ടേൽ അറിയിച്ചു. രൂപാണിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഡി.എൻ.എ പൊരുത്തത്തെക്കുറിച്ച് അവരെ അറിയിച്ചതായി ആരോഗ്യമന്ത്രി ഋഷികേഷ് പട്ടേൽ പറഞ്ഞു. വിമാനാപകട സ്ഥലത്തുനിന്ന് ഇതുവരെ 270 മൃതദേഹങ്ങളാണ് അഹ്മദാബാദ് സിവിൽ ആശുപത്രിയിൽ എത്തിച്ചത്.
വിമാനാപകടം സംബന്ധിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) ഉൾപ്പെടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ദുരന്തം അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ കേന്ദ്രം ഉന്നതതല സമിതി രൂപവത്കരിച്ചിരുന്നു. അപകടത്തിന്റെ കാരണങ്ങൾ പഠിക്കുന്ന സമിതി ദുരന്തം ആവർത്തിക്കാതിരിക്കാൻ സമഗ്രമായ മാർഗനിർദേശങ്ങൾ സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

