മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചു
text_fieldsഅജിത് പവാർ, വിമാനം തകർന്നുവീണ സ്ഥലം
മുംബൈ: മുംബൈ-ബാരാമതി യാത്രക്കിടെ, ബാരാമതിയിൽ വിമാനം തകർന്നുവീണു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ സി പി നേതാവുമായ അജിത് പവാർ (66) അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ 8:45 ഓടെയാണ് അപകടമുണ്ടായത്.
സ്വകാര്യ വിമാനം ബാരാമതി വിമാനത്താവളത്തിന് അടുത്തുള്ള വയലിൽ തകർന്നുവീണ് തീപിടിക്കുകയായിരുന്നു. കയ്യിൽ അണിഞ്ഞ വാച്ച് കണ്ടാണ് അജിത് പവാറിനെ തിരിച്ചറിഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, അറ്റൻഡന്റ് പിങ്കി മാലി, പൈലറ്റ് ക്യാപ്റ്റൻ സുമിത്ത് കപൂർ, സഹപൈലറ്റ് ശംഭവി പതക് എന്നിവരാണ് മരിച്ച മറ്റുള്ളവർ.
ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനായി ബാരാമതിയിലേക്ക് പുറപ്പെട്ടതായിരുന്നു. ഡൽഹി ആസ്ഥാനമായുള്ള വി എസ് ആർ എവിയേഷന്റെ ലിയർ ജെറ്റ് 45 വിമാനത്തിലായിരുന്നു യാത്ര. രാവിലെ 8.10ന് മുംബൈയിൽ നിന്നും പുറപ്പെട്ട വിമാനം ബാരാമതി വിമാനത്താവളത്തിലെ റൺവെയിൽ ആദ്യ ശ്രമത്തിൽ ഇറക്കാനാകാതെ വീണ്ടും ശ്രമിക്കുന്നതിനിടെയാണ് തകർന്നുവീണത്.
ആദ്യ ശ്രമത്തിൽ റൺവേയിൽ പുക കാണപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. പൈലറ്റ് പരിശീലനത്തിനും സ്വകാര്യ വിമാന ഗതാഗതത്തിനും ഉപയോഗിക്കുന്നതാണ് ബാരാമതിയിലെ വിമാനത്താവളം. കാഴ്ച പ്രതിസന്ധിയാണ് അപകടകാരണമെന്നാണ് വിമാന കമ്പനിയുടെ ആദ്യ പ്രതികരണം.
സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 11ന് ബാരാമതിയിൽ നടക്കും. പാർലിമെന്റ്സമ്മേളനത്തിനായി ൽഹിയിലായിരുന്ന ഭാര്യ സുനേത്ര, പവാർ കുടുംബകാരണവർ ശരത് പവാർ, സുപ്രിയ സുലെ എന്നിവർ ബാരാമതിയിലെത്തി.
പവാറിന്റെ ജേഷ്ഠൻ ആനന്ദ്റാവു പവാറിന്റെ മകനായ അജിത് തന്റെ 18ആം വയസ്സിൽ കരിമ്പ്, ബാങ്ക് സഹകരണ പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചത്. പവാറിന്റെ തണലിൽ ആദ്യം (1991ൽ ) ലോകസഭയിലേക്കും പിന്നീട് തുടർച്ചയായി ആറ് തവണ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയിൽ ധനകാര്യം, ജലസേചനം, ഗ്രാമീണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു.
ആറുതവണ ഉപമുഖ്യമന്ത്രിയായി. 2023 ൽ എൻസിപിയെ പിളർത്തി ബിജെപി ചേരിയിലേക്ക് പോയി. ഈയിടെ നടന്ന നഗരസഭ തെരഞ്ഞെടുപ്പിൽ പൂണെ, പിമ്പ്രി ചിഞ്ചുവാഡിൽ ശരദ് പവാർ പക്ഷവുമായി ചേർന്നാണ് മത്സരിച്ചത്. ഇരു വിഭാഗം എൻസിപിയും ഒന്നാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ദാരുണ അന്ത്യം.
പാർത്ഥ പവാർ, ജയ് പവാർ എന്നിവർ മക്കളാണ്.സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാരാമതിയിൽ ചില പൊതുയോഗങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ വിമാനത്തിന്റെ ചിന്നിച്ചിതറിയ ഭാഗങ്ങളും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസുകളും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

