‘മോദിയുടെ നിഴലാണ് പിണറായി’; മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരെ സി.പി.എം തെലങ്കാന നേതൃത്വം
text_fieldsതെലങ്കാന സി.പി.എം സംസ്ഥാന സെക്രട്ടറി ജോൺ വെസ്‍ലി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
ഹൈദരാബാദ്: കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിഴലാണെന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനക്കെതിരെ തെലങ്കാന സി.പി.എം സംസ്ഥാന സെക്രട്ടറി ജോൺ വെസ്‍ലി. രേവന്ത് റെഡ്ഡിയുടെ പരാമർശം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമാണെന്നും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിൽ യു.ഡി.എഫിനായി വോട്ട് തേടുന്നതിനിടെയാണ് രേവന്ത് റെഡ്ഡി പിണറായിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പിണറായി വിജയന് വോട്ട് ചെയ്യുന്നത് മോദിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ ആക്ഷേപം. ഇതിനെതിരെയാണ് ജോൺ വെസ്‍ലി പ്രതികരിച്ചത്.
രേവന്ത് റെഡ്ഡിയുടെ ഇരട്ടത്താപ്പിനെ വെസ്‍ലി പ്രസ്താവനയിൽ ചോദ്യം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാന സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ 'മൂത്ത സഹോദരൻ' എന്ന് വിശേഷിപ്പിച്ചത് രേവന്ത് റെഡ്ഡിയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിന്റെ വികസന മാതൃകകൾ ചൂണ്ടിക്കാട്ടിയ വെസ്‍ലി, തെലങ്കാന സർക്കാർ പല മേഖലകളിലും പരാജയമാണെന്നും ആരോപിച്ചു.
കേരളം ബജറ്റിന്റെ 24 ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവെക്കുമ്പോൾ തെലങ്കാന എട്ടു ശതമാനം മാത്രമാണ് ചെലവഴിക്കുന്നത്. അതിദാരിദ്ര്യം തുടച്ചുനീക്കിയ ഏക സംസ്ഥാനം കേരളമാണ്. കോൺഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തിന് ഈ നേട്ടം അവകാശപ്പെടാനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 2023ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകിയ ആറ് ഗ്യാരന്റികൾ പാലിക്കുന്നതിൽ രേവന്ത് സർക്കാർ പരാജയപ്പെട്ടു. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സ്റ്റൈപ്പൻഡ്, വർഷം തോറും രണ്ടുലക്ഷം തൊഴിലവസരങ്ങൾ തുടങ്ങിയ വാഗ്ദാനങ്ങൾ നടപ്പാക്കിയില്ലെന്നും ജോൺ വെസ്‍ലി ആരോപിച്ചു.
കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരും കാര്യങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാൻ ശേഷിയുള്ളവരുമാണ്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കേരളത്തിലെ ജനങ്ങൾ അർഹമായ മറുപടി നൽകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
കേരളത്തിലെ നേമം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസിനായി പ്രചാരണത്തിനെത്തിയപ്പോഴാണ് രേവന്ത് റെഡ്ഡി പിണറായി വിജയനെയും എൽ.ഡി.എഫിനെയും ബി.ജെ.പിയുമായി ബന്ധപ്പെടുത്തി ആക്ഷേപം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

