അഹമ്മദാബാദ് വിമാനദുരന്തം; പിന്നിൽ ഇലക്ട്രിക്കൽ തകരാറാകാനുള്ള സാധ്യത പരിശോധിക്കണമെന്ന് പൈലറ്റ് സംഘടന
text_fieldsന്യൂഡൽഹി: അഹമ്മദാബാദിൽ 260 പേർ കൊല്ലപ്പെട്ട എയർ ഇന്ത്യ വിമാന ദുരന്തത്തിൽ വിമാനം തകരാൻ കാരണം ഇലക്ട്രിക്കൽ തകരാറാണോ എന്ന് പരിശോധിക്കണമെന്ന് അന്വേഷണ ഏജന്‍സിയായ എ.എ.ഐ.ബിയോട് ആവശ്യപ്പെട്ട് പൈലറ്റ്മാരുടെ സംഘടനയായ എഫ്.ഐ.പി. അഹമ്മദാബാദ് വിമാനത്തവളത്തിൽ നിന്ന് ലണ്ടനിലേക്ക് യാത്ര തിരിച്ച ബോയിങ് 787-8 ടേക്ക് ഓഫിനിടെയാണ് 2025, ജൂൺ 12ന് തകര്‍ന്ന് വീണത്.
അപകടത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞ വർഷം പുറത്ത് വന്നിരുന്നു. ഇതിൽ വിമാനത്തിന്‍റെ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന വിതരണം വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുമ്പ് നഷ്ടപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. കോക്ക്പിറ്റിൽ നിന്നുള്ള ശബ്ദ രേഖയിൽ എന്തിനാണ് എൻജിനിലേക്കുള്ള ഇന്ധന വിതരണം കട്ട് ചെയ്തതെന്ന് ചോദിക്കുന്നുണ്ടെന്നും സഹപൈലറ്റ് അങ്ങനെ ചെയ്തിട്ടില്ലെന്ന് മറുപടി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
അന്തിമ റിപ്പോർട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ലെങ്കിലും വിമാനത്തിന്‍റെ സാങ്കേതിക തകരാറിനെകുറിച്ച് സംശയങ്ങൾ പലകോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എഫ്.ഐ.പി മെയ് 1ന് സിവിൽ ഏവിയേഷന് കത്തെഴുതിയിരുന്നു. ലിഥിയം ബാറ്ററിയിൽ തകരാറുണ്ടായാൽ പൈലറ്റ് ഇടപെടാതെ തന്നെ എന്‍ജിനിലേക്കുള്ള ഇന്ധന വിതരണം നിലക്കും എന്നാണ് കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്.
പൈലറ്റുമാരുടെ വീഴ്ചകൾ എടുത്ത് പറഞ്ഞ് പ്രാഥമിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് മാധ്യമ വിചാരണക്ക് വഴി വെച്ചുവെന്ന് സുപ്രീംകോടതി വിമർശിച്ചിരുന്നു. ആഗസ്റ്റിൽ അപകടത്തിൽ കൊല്ലപ്പെട്ട കാപ്റ്റൻ സുമീത് സഭർവാളിന്‍റെ പിതാവ് അപകടത്തിൽ ഔദ്യോഗിക അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

