പാകിസ്താനിലെ തകർത്ത ക്ഷേത്രം പുനർനിർമിച്ചു; ഇന്ത്യയിൽനിന്നടക്കം തീർത്ഥാടകർ പ്രാർത്ഥനക്കെത്തി
text_fieldsപെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ 100 വർഷം പഴക്കമുള്ള നവീകരിച്ച മഹാരാജ പരമഹൻസ് ജി ക്ഷേത്രത്തിൽ തീർത്ഥാടകർ പ്രാർത്ഥനക്കെത്തി. കനത്ത സുരക്ഷയിൽ നടന്ന ക്ഷേത്ര സന്ദർശനത്തിൽ ഇന്ത്യ, യു.എസ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ശനിയാഴ്ച പ്രാർത്ഥന നടത്തിയത്.
ക്ഷേത്രം തകർത്ത് ഒരു വർഷത്തിന് ശേഷം നടന്ന തീർത്ഥാടനത്തിൽ ഇന്ത്യയിൽ നിന്ന് 200 പേർ എത്തി. വാഗ അതിർത്തിയിലൂടെ പാകിസ്താനിൽ പ്രവേശിച്ച ഇന്ത്യയിലെ തീർത്ഥാടകർ സൈന്യത്തിന്‍റെ സംരക്ഷണത്തോടെയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. പാകിസ്താൻ ഇന്‍റർനാഷണൽ എയർലൈൻസും പാക് - ഹിന്ദു കൗൺസിലും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഖൈബർ പഖ്തൂൺഖ്വയിലെ കരക് ജില്ലയിൽ തേരി ഗ്രാമത്തിലുള്ള പരമഹൻസ് ജിയുടെ ക്ഷേത്രവും സമാധിയും ആൾക്കൂട്ടം കഴിഞ്ഞ വർഷമാണ് തകർത്തിരുന്നത്. സംഭവം ആഗോള തലത്തിൽ അപലപിക്കപ്പെട്ടിരുന്നു. തുടർന്ന് ക്ഷേത്രത്തിൽ വിപുലമായ അറ്റകുറ്റപ്പണി നടത്തി നവീകരിക്കുകയായിരുന്നു.
ക്ഷേത്ര പരിസരത്തും തേരി വില്ലേജിലുമായി റേഞ്ചേഴ്സ്, ഇന്‍റലിജൻസ്, എയർപോർട്ട് സുരക്ഷ സേന വിഭാഗങ്ങളിൽ നിന്നുള്ള 600 ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയമിച്ചിട്ടുണ്ട്. തീർത്ഥാടനം ഞായറാഴ്ച്ച ഉച്ചവരെ നീണ്ടുനിൽക്കുമെന്ന് ഹിന്ദു കൗൺസിൽ അധികൃതർ അറിയിച്ചു. ഹുജറാസിലും, ഓപ്പൺ എയർ റിസപ്ഷനിലുമാണ് അഭയാർത്ഥികൾക്കുള്ള താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

