E20 പെട്രോൾ: ' വാഹനങ്ങളിലെ എൻജിൻ മാറ്റേണ്ട; പക്ഷേ, റബ്ബർ ഭാഗങ്ങൾ മാറ്റേണ്ടിവരും'- നിതിൻ ഗഡ്കരി
text_fieldsനിതിൻ ഗഡ്കരി
ന്യൂഡൽഹി: രാജ്യത്ത് E20 പെട്രോൾ ഉപയോഗം സംബന്ധിച്ച ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. 2005 ഏപ്രിൽ 1 മുതൽ 2016 വരെയുള്ള കാലയളവിൽ നിർമ്മിച്ച വാഹനങ്ങളിൽ E20 പെട്രോൾ ഉപയോഗിക്കുമ്പോൾ എൻജിനിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഈ വാഹനങ്ങളിലെ ചില റബ്ബർ ഘടകങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടി വന്നേക്കാമെന്ന് അദ്ദേഹം രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
രാജ്യത്ത് E20 ഇന്ധനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (IIP), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) എന്നിവർ സംയുക്തമായി നടത്തിയ സമഗ്രമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വിശദീകരണം നൽകിയിരിക്കുന്നത്. ഇന്ധനമാറ്റത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വാഹന ഉടമകൾക്കിടയിലുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതാണ് പഠന റിപ്പോർട്ട്.
പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയ E20 ഇന്ധനം ഉപയോഗിക്കുമ്പോൾ എൻജിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് ഈ പഠനങ്ങൾ തെളിയിക്കുന്നത്. വാഹനങ്ങളുടെ കരുത്തിലോ (Power) ഇന്ധനക്ഷമതയിലോ (Mileage) കാര്യമായ കുറവുകൾ ഉണ്ടാകില്ലെന്നും സർക്കാർ ഉറപ്പുനൽകുന്നു.
എന്നിരുന്നാലും, 2005-നും 2016-നും ഇടയിൽ പുറത്തിറങ്ങിയ പഴയ തലമുറ വാഹനങ്ങളിൽ എഥനോളിന്റെ സാന്നിധ്യം റബ്ബർ ഘടകങ്ങളെയും ഗാസ്കറ്റുകളെയും ബാധിക്കാൻ സാധ്യതയുണ്ട്. എഥനോൾ അടങ്ങിയ ഇന്ധനം ഈ കാലയളവിലെ പഴയ റബ്ബർ ഭാഗങ്ങളെ പെട്ടെന്ന് കേടുവരുത്തിയേക്കാമെന്നതിനാലാണ് ഈ ഘടകങ്ങൾ മാത്രം മാറ്റിസ്ഥാപിക്കേണ്ടി വരുമെന്ന് മന്ത്രി സഭയിൽ വ്യക്തമാക്കിയത്.
രാജ്യം പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന E20 പദ്ധതി വാഹന ഉടമകൾക്ക് അധിക ബാധ്യതയാകില്ലെന്നും, ചെറിയ ചില മുൻകരുതലുകളിലൂടെയും അറ്റകുറ്റപ്പടികളിലൂടെയും ഈ മാറ്റം സുഗമമായി നടപ്പിലാക്കാൻ സാധിക്കുമെന്നുമാണ് വിദഗ്ധർ വിലയിരുത്തുന്നത്. രാജ്യവ്യാപകമായി E20 പെട്രോൾ ലഭ്യമാക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് സർക്കാരിന്റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

