ഇലക്ഷൻ കമീഷന്റെ 'എസ്.ഐ.ആർ' ശരിവെച്ച് സുപ്രീം കോടതി; ഇനി ആരൊക്കെ വോട്ട് ചെയണമെന്ന് ബി.ജെ.പി തീരുമാനിക്കുമെന്ന് യോഗേന്ദ്ര യാദവ്
text_fieldsരാജ്യത്തെ വോട്ടർ പട്ടികയിൽ വരുത്തുന്ന 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (എസ്.ഐ.ആർ) നടപടികൾക്ക് നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതി വിധി. തെരഞ്ഞെടുപ്പ് കമീഷന്റെ ഈ നടപടി സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാപരമായ കടമയുടെ ഭാഗമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നിയമപരമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് വോട്ടർ പട്ടിക പുതുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
ഈ വിധിയിൽ രൂക്ഷമായ വിമർശനവുമായി രാഷ്ട്രീയ പ്രവർത്തകനും തെരഞ്ഞെടുപ്പ് നിരീക്ഷകനുമായ യോഗേന്ദ്ര യാദവ് രംഗത്തെത്തി. കോടതിയുടെ വിധി നേരത്തെ തന്നെ തീരുമാനിക്കപ്പെട്ടതാണെന്നും, ഇനിമുതൽ ആരാണ് വോട്ട് ചെയ്യേണ്ടതെന്നും ആരാണ് ചെയ്യേണ്ടതില്ലാത്തതെന്നും തീരുമാനിക്കുന്നത് ബി.ജെ.പിയായിരിക്കുമെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി ലക്ഷക്കണക്കിന് പൗരന്മാരെ വോട്ടവകാശത്തിൽ നിന്ന് പുറത്താക്കുന്നതിലേക്ക് നയിക്കുമെന്നും, ജനാധിപത്യത്തെ സംരക്ഷിക്കേണ്ട അവസാനത്തെ തൂണുകളിലൊന്ന് തകർന്നു വീണുവെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഈ കേസിലെ ഹർജിക്കാരിൽ ഒരാളായ യോഗേന്ദ്ര യാദവ്, കോടതി നടപടികളിൽ താൻ പങ്കെടുത്തിരുന്നില്ലെന്നും ഫലം നേരത്തെ തന്നെ വ്യക്തമായിരുന്നുവെന്നും പറഞ്ഞു. ഭരണഘടനാപരമായ തത്വങ്ങൾ പരിശോധിക്കുന്നതിന് പകരം പരാതി പരിഹാരത്തിനും മധ്യസ്ഥതക്കും മാത്രമായി കോടതി ചുരുങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ ഈ നടപടിക്രമങ്ങൾ ആരംഭിച്ചത് വിഷയത്തെ ഒരു തീർപ്പാക്കപ്പെട്ട കാര്യമാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതിയുടെ വിധി വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നത് പൗരത്വത്തെ ബാധിക്കുന്നതല്ലെന്നും, തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി പട്ടിക കൃത്യവും വ്യക്തവുമാക്കുക മാത്രമാണ് ഇതിന്റെ ലക്ഷ്യമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വോട്ടർമാരെ ഒഴിവാക്കുന്നതിനെതിരെയും ഇതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ചും പ്രതിപക്ഷ പാർട്ടികളും സാമൂഹിക പ്രവർത്തകരും ഉയർത്തിയ ആശങ്കകൾ വരും ദിവസങ്ങളിലും ശക്തമായി തുടരാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

