സാമ്രാജ്യത്വ കാലത്തെ രാജ്യദ്രോഹ നിയമം ചോദ്യംചെയ്തുള്ള ഹരജി: സമയം തേടി കേന്ദ്രം
text_fieldsന്യൂഡൽഹി: സാമ്രാജ്യത്വ കാലത്തെ രാജ്യദ്രോഹ നിയമം ചോദ്യംചെയ്ത് സുപ്രീം കോടതിയിലുള്ള ഹരജിയിൽ സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം തേടി കേന്ദ്ര സർക്കാർ. കരട് സത്യവാങ്മൂലം തയാറാണെന്നും ബന്ധപ്പെട്ട വിഭാഗത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും അതിന് കൂടുതൽ സമയം വേണമെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.
ഹരജിയിൽ മേയ് അഞ്ചിന് അന്തിമ വാദം കേൾക്കൽ തുടങ്ങുമെന്ന് ഇനി നീട്ടിവെക്കാനാവില്ലെന്നും ഏപ്രിൽ 27ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണയും ജസ്റ്റിസുമാരായ സൂര്യകാന്തും ഹിമ കോഹ്ലിയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, മുൻ മേജർ ജനറൽ എസ്.ജി. വോംബ്കാട്കരി, മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂരി, മാധ്യമപ്രവർത്തകരായ കിഷോർചന്ദ്ര വാങ്കമേച, കനയ്യലാൽ ശുക്ല തുടങ്ങിയവരാണ് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 എ (രാജ്യദ്രോഹം) വകുപ്പിന്റെ സാധുത ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താനും രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെപ്പോലും നിശ്ശബ്ദനാക്കാനും ബ്രിട്ടീഷ് സാമ്രാജ്യത്വം പടച്ച രാജ്യദ്രോഹ നിയമം ഇപ്പോഴും ഭരണകൂടങ്ങൾ തങ്ങളെ എതിർക്കുന്നവർക്കെതിരെ നിർബാധം ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി. ഇതിൽ കാര്യമുണ്ടെന്ന് വിലയിരുത്തിയ സുപ്രീംകോടതി എന്തുകൊണ്ട് ഈ നിയമം എടുത്തുകളയുന്നില്ല എന്ന് വിശദീകരിക്കണമെന്ന് കഴിഞ്ഞ ജൂലൈയിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താൻ ഉപയോഗിച്ച നിയമം സ്വാതന്ത്ര്യത്തിന് 75 വർഷത്തിനുശേഷവും പ്രാബല്യത്തിലിരിക്കുന്നതിന്റെ സാംഗത്യവും കോടതി ചോദ്യംചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.