ബംഗളൂരുവിൽ ഒാരോ മണിക്കൂറിലും 700 പേർക്ക് കോവിഡ്
text_fieldsബംഗളൂരു: കോവിഡ് രണ്ടാംഘട്ട വ്യാപനത്തിൽ ബംഗളൂരു നഗരത്തിൽ ഒാരോ മണിക്കൂറിലും പരിശോധന നടത്തുന്ന സാമ്പിളുകളിൽ 700 പേർ കോവിഡ് പോസിറ്റിവാകുന്നുവെന്ന് കണക്കുകൾ.
ഒരോരുത്തരുടെയും പ്രാഥമിക സമ്പർക്ക പട്ടികയിൽ കുറഞ്ഞത് എട്ടുപേരെങ്കിലും ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുകൂടാതെ ബംഗളൂരുവില്‍ ഓരോ ചതുരശ്ര കിലോമീറ്ററിലും 300 കോവിഡ് രോഗികള്‍ വീതം ഉണ്ടെന്നാണ് കണ്ടെത്തല്‍. പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ (പി.എച്ച്.എഫ്.ഐ) കീഴിലുള്ള 'ജീവന്‍രക്ഷ' വിഭാഗം നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
ബംഗളൂരുവില്‍ ജനങ്ങള്‍ കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്നതിനാലാണ് രോഗ ബാധിതരുടെ എണ്ണം കുടുന്നത്. നഗരത്തിൽ പ്രതിദിനം ശരാശരി 15,000ത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. 2020 സെപ്റ്റംബറിലായിരുന്നു ഇതിന് മുമ്പ് കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നിരുന്നത്.
മണിക്കൂറിൽ 144 പേർക്കായിരുന്നു അന്ന് പോസിറ്റിവായത്. ഏറ്റവും കുറവ് 2021 ഫെബ്രുവരിയിലായിരുന്നു. മണിക്കൂറിൽ പത്തുപേരിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. 2020 ആഗസ്റ്റിൽ 101, ഒക്ടോബറിൽ 135, നവംബറിൽ 44, ഡിസംബറിൽ 24, മാർച്ചിൽ 42 എന്നിങ്ങനെയായിരുന്നു മറ്റു മാസങ്ങളിൽ മണിക്കൂറിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം.
വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മേയ് ഒന്നോടെ ബംഗളൂരുവിലെ പ്രതിദിന കേസുകൾ കാൽ ലക്ഷം കടക്കുമെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

