ആംബുലൻസിൽ ഓക്സിജൻ തീർന്നു; മാതാപിതാക്കളുടെ മടിയിൽ കിടന്ന് 21കാരന് ദാരുണാന്ത്യം
text_fieldsഭോപ്പാല്‍: മധ്യപ്രദേശിലെ മണ്ഡല ജില്ലയിൽ സർക്കാർ ആംബുലൻസിൽ ഓക്സിജൻ തീർന്നതിനെ തുടർന്ന് 21 വയസ്സുകാരൻ രക്ഷിതാക്കളുടെ മടിയിൽ കിടന്നു മരിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവാണ് ആംബുലൻസിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജൂലൈ 27-നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
മണ്ഡല ജില്ലയിലെ ബംഹാനി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന സുനേര മാൽ ആണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ പതിവായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു അദ്ദേഹം. ജൂലൈ 27-ന് ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് കുടുംബാംഗങ്ങൾ അദ്ദേഹത്തെ ബംഹാനിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് ഇവിടുത്തെ ഡോക്ടർമാർ യുവാവിന് ഓക്സിജൻ നൽകുകയും, മെച്ചപ്പെട്ട ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ കാലിയാവുകയായിരുന്നു.
ആംബുലൻസിനുള്ളിലെ സ്ട്രെച്ചറിൽ കിടക്കുന്ന യുവാവും അരികിലിരുന്ന് നിലവിളിക്കുന്ന പിതാവും അടങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ആംബുലൻസുകളിലെ ജീവൻരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും ഗുരുതരമായ വീഴ്ചയുമാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. ഡി.ജെ. മൊഹന്തിയുടെ നേതൃത്വത്തിൽ നാലംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡോ. മൊഹന്തി മാധ്യമങ്ങളോട് വ്യക്തമാക്കി. സർക്കാർ സംവിധാനങ്ങളുടെ അശ്രദ്ധ കാരണം ഒരു യുവാവിന്റെ ജീവൻ നഷ്ടപ്പെട്ടത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

