ബിഹാറിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ടെന്ന് സംശയം, വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
text_fieldsന്യൂഡൽഹി: ബിഹാറിലെ സസാറാമിൽ നിന്നും പട്നയിലേക്ക് പുറപ്പെടാനിരുന്ന പാസഞ്ചർ ട്രെയിനിൽ വൻ തീപിടിത്തം. സസാറാം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിന്റെ ഒരു കോച്ചിലാണ് തീപിടിത്തമുണ്ടായത്. കോച്ചിൽ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
രാവിലെ ആറ് മണിയോടെ സസാറാം റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സംഭവം. കോച്ചിൽ പെട്ടെന്ന് തീപടർന്നത് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആർക്കും പരിക്കുകളോ ജീവഹാനിയോ സംഭവിച്ചിട്ടില്ല.
റെയിൽവേ പൊലീസും അഗ്നിശമനസേനയും ഉടനടി സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ട്രെയിന്റെ ഒരു കോച്ച് പൂർണ്ണമായും കത്തിയമർന്നു. തകരാർ സംഭവിച്ച കോച്ച് വേർപെടുത്താനും കൃത്യമായ പരിശോധനകൾക്ക് ശേഷം ട്രെയിൻ സർവീസ് പുനരാരംഭിക്കാനുമുള്ള നടപടികൾ റെയിൽവേ അധികൃതർ സ്വീകരിച്ചു വരികയാണ്.
മധ്യപ്രദേശിലെ രത്‌ലാമിൽ വച്ച് ഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന്റെ എസി കോച്ചിൽ വൻ തീപിടിത്തമുണ്ടായതിന് തൊട്ടുപിറ്റേന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിക്രംഗഡ് അലോട്ട്, ലൂണി റിച്ചാ സ്റ്റേഷനുകൾക്കിടയിൽ വച്ചായിരുന്നു രാജധാനി എക്സ്പ്രസിന് തീപിടിച്ചത്. തുടർന്ന് ട്രെയിനിലെ സുരക്ഷാ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചതിനാൽ ട്രെയിൻ സ്വയം നിശ്ചലമാവുകയും യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിക്കുകയും ചെയ്തു.
തുടർച്ചയായുണ്ടാകുന്ന ഇത്തരം ട്രെയിൻ തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി സുരക്ഷാ ഓഡിറ്റിന് റെയിൽവേ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ട്രെയിൻ കോച്ചുകളിലെയും റെയിൽവേ ഇൻഫ്രാസ്ട്രക്ചറുകളിലെയും അഗ്നിശമന സംവിധാനങ്ങളുടെ സുരക്ഷിതത്വം വിലയിരുത്തുന്നതിനും ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനുമായാണ് അടിയന്തരമായി ഈ പരിശോധന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

