ഡിജിറ്റൽ നിയന്ത്രണം: യോഗം വിളിച്ച് പാർലമെന്‍ററി സമിതി
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സമൂഹ മാധ്യമ, ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകളുടെ നിയന്ത്രണം ചർച്ച ചെയ്യാൻ പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകളുടെ പ്രതിനിധികളുടെ യോഗം വിളിച്ച് പാർലമെന്‍ററി സമിതി. ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ പ്രചാരം നൽകാനും പങ്കാളികളെ ഒത്തുകൂട്ടാനും ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ വിപുലമായി ഉപയോഗിക്കപ്പെട്ട സാഹചര്യത്തിലാണ് യോഗമെന്നാണ് സൂചന.
ആഗസ്റ്റ് മൂന്നിന് നടക്കുന്ന യോഗത്തിൽ മെറ്റ, ഗൂഗ്ൾ, എക്‌സ്, സ്‍നാപ്‍ചാറ്റ് എന്നിവയുടെ പ്രതിനിധികൾക്ക് പുറമെ, ഇലക്ട്രോണിക്‌സ്, സാങ്കേതികവിദ്യാ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും പങ്കെടുക്കും.
കമ്യൂണിക്കേഷനും വിവരസാങ്കേതികവിദ്യയും സംബന്ധിച്ച പാർലമെന്‍ററി സ്ഥിരം സമിതിയുടെ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ നിഷികാന്ത് ദുബെയാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. സ്ത്രീകൾ, കുട്ടികൾ, കർഷകർ, ഗ്രാമ നിവാസികൾ, തൊഴിലാളികൾ, പൊതുജനം എന്നിവരുടെ സ്വകാര്യത എങ്ങനെ സംരക്ഷിക്കുമെന്ന കാര്യത്തിൽ അവരോട് വിശദീകരണം ആരായും.
കേന്ദ്ര സർക്കാറിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പങ്കുവെച്ച വിഡിയോകളും റീലുകളും മറ്റും വൻതോതിൽ യുവാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. വിദ്യാർഥികൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയും വിദ്യാഭ്യാസമന്ത്രി രാജിവെക്കുകയും ചെയ്തതോടെയാണ് 36 ദിവസം നീണ്ട കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

