‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ 2029ഓടെയെന്ന് പാർലമെന്റ് സമിതി അധ്യക്ഷൻ
text_fieldsപനാജി: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്ന ‘ഒരു രാജ്യം; ഒരു തെരഞ്ഞെടുപ്പ്’ പരിഷ്കരണം 2029ലെ പൊതുതെരഞ്ഞെടുപ്പോടെ നടപ്പാക്കുമെന്ന് അവകാശവാദം. ഇതു സംബന്ധിച്ച ബില്ലുകൾ പരിശോധിക്കുന്ന പാർലമെന്റ് സംയുക്ത സമിതി ചെയർപേഴ്‌സനും ബി.ജെ.പി എം.പിയുമായ പി.പി. ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുസംബന്ധിച്ച് ഗോവയിൽ നടന്ന ദ്വിദിന യോഗത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ മൂലമുണ്ടാകുന്ന ഏഴുലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടം തടയാൻ ലക്ഷ്യമിട്ടുള്ള നിർദേശത്തെ ഇതുവരെ കൂടിയാലോചിച്ചവരിൽ ബഹുഭൂരിപക്ഷവും പിന്തുണച്ചതായി അദ്ദേഹം അവകാശപ്പെട്ടു. ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിലെ വെല്ലുവിളികളും പരിഹാര മാർഗങ്ങളും സംബന്ധിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും മന്ത്രിസഭാംഗങ്ങളുമായി സമിതി അനൗപചാരിക ആശയവിനിമയം നടത്തിയതായി ചൗധരി പറഞ്ഞു.
ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ കമ്മിറ്റി സന്ദർശിച്ചു. അവിടെ ഭരണഘടനാ വിദഗ്ധർ, സാമൂഹിക സംഘടനകൾ, വിദ്യാഭ്യാസ വിദഗ്ധർ, പൊതുജനങ്ങൾ എന്നിവരുമായി സംവദിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വീകാര്യമായ സംവിധാനം വികസിപ്പിക്കാനാണ് ശ്രമം-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

