പരീക്ഷാ ഭേദഗതി ബിൽ പാർലമെന്റിൽ; പ്രതിപക്ഷ ബഹളം, ഇരു സഭകളും നിർത്തിവെച്ചു
text_fieldsന്യൂഡൽഹി: സി.ജെ.പി മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ആക്രമണം അടക്കമുള്ള പൊലീസ് നടപടിയിൽ സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. ബഹളം തുടർന്നതോടെ ലോക്‌സഭയും രാജ്യസഭയും തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവെച്ചു. ബഹളത്തിനിടെ പൊതുപരീക്ഷാ ഭേദഗതി ബിൽ (Public Examinations Amendment Bill) സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു.
പ്രതിഷേധത്തെ തുടർന്ന് സഭാനടപടികൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ലോക്‌സഭ ആദ്യം ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവച്ചിരുന്നു. സഭ ചേർന്നയുടൻ, ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ കായികതാരങ്ങളെ സ്പീക്കർ ഓം ബിർള അഭിനന്ദിച്ചു. തൊട്ടുപിന്നാലെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കാൻ തുടങ്ങി. ചോദ്യോത്തര വേള ചോദ്യങ്ങൾ ചോദിക്കാനുള്ളതാണെന്നും മറ്റ് വിഷയങ്ങൾ ഉന്നയിക്കാനുള്ളതല്ലെന്നും ബിർള അവരെ ഓർമ്മിപ്പിച്ചു. സഭാനടപടികൾ തടസ്സപ്പെടുത്തുന്നതിനെതിരെ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ അദ്ദേഹം തുടർന്ന് നടപടികൾ 12 മണി വരെ നിർത്തിവെക്കുകയായിരുന്നു.
സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിഷേധം തുടർന്നതോടെ ഉച്ചയ്ക്ക് 2 മണി വരെ വീണ്ടും നിർത്തിവെക്കേണ്ടി വന്നു. രാജ്യസഭയും പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ഉച്ചക്ക് 2 മണി വരെ നിർത്തിവെച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയും വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടർന്ന് തുടർച്ചയായി ആറാം ദിവസമാണ് ലോക്‌സഭയിൽ ചോദ്യോത്തര വേള തടസ്സപ്പെടുന്നത്.
സി.ജെ.പി പ്രതിഷേധത്തെത്തുടർന്ന് ധർമേന്ദ്ര പ്രധാന് വിദ്യാഭ്യാസ മന്ത്രിപദം രാജിവെക്കേണ്ടിവന്നിരുന്നു. ജന്തർമന്തറിലും പാർലമെന്റിന് സമീപത്തും നടന്ന പ്രതിഷേധത്തിന് നേരെ പൊലീസ് ക്രൂരമായ മർദ്ദനമാണ് അഴിച്ചുവിട്ടത്. വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണുകളും പ്രയോഗിച്ചിരുന്നു.
റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ (ആർ.എ.എഫ്) ഉദ്യോഗസ്ഥൻ പെല്ലറ്റ് തോക്കിൽ നിന്ന് ഏഴ് റൗണ്ടുകളെങ്കിലും വെടിയുതിർത്തതായും ഇതിൽ അഞ്ച് റൗണ്ടുകൾ പ്രതിഷേധക്കാരുടെ ശരീരത്തിലും രണ്ടെണ്ണം തറയിലുമാണ് പതിച്ചതെന്നും സി.ആർ.പി.എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥികളെ കൊല്ലാൻ ആരാണ് ഉത്തരവിട്ടതെന്നും രാഹുൽ ചോദിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ കടുത്ത ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ച രാഹുൽ, പൊലീസ് നടപടിക്ക് ആരാണ് അനുമതി നൽകിയതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

